ഉംറ വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർക്ക് രാജ്യത്തുടനീളം യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടെന്ന് സൗദി അധികൃതർ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉംറ വിസയുടെ കാലാവധി അവസാനിക്കുന്നത് വരെ ഇത്തരത്തിൽ സൗദിയിലെത്തുന്നവർക്ക് സൗദിയിലുടനീളം യാത്ര ചെയ്യാമെന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഉംറ വിസയുടെ കാലാവധി 30 ദിവസത്തേക്കാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ കാലയളവിൽ ഉംറ തീർത്ഥാടകർക്ക് മക്ക, മദീന എന്നീ പുണ്യ നഗരങ്ങൾക്കിടയിലും, സൗദിയിലെ മറ്റു നഗരങ്ങളിലേക്കും സഞ്ചരിക്കുന്നതിന് തടസങ്ങളില്ലായെന്നും മന്ത്രാലയം അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

