ഖത്തർ: മെയ് 28 മുതൽ നടപ്പിലാക്കുന്ന COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൾക്ക് ക്യാബിനറ്റ് അംഗീകാരം നൽകി

featured GCC News

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൾ പടിപടിയായി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ആരോഗ്യ മന്ത്രാലയം മെയ് 9-ന് മുന്നോട്ട് വെച്ച നിർദ്ദേശത്തിന് ക്യാബിനറ്റ് അംഗീകാരം നൽകിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. COVID-19 വ്യാപനം തടയുന്നതിനായി രാജ്യത്തേർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുന്ന നടപടി നാല് ഘട്ടങ്ങളിലായി നടപ്പിലാക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം മെയ് 9-ന് അറിയിച്ചിരുന്നു.

ഈ ഇളവുകൾ അനുവദിക്കുന്നതിന്റെ ആദ്യ ഘട്ടം 2021 മെയ് 28, വെള്ളിയാഴ്ച്ച മുതൽ നടപ്പിലാക്കുന്നതാണ്. മെയ് 25-ന് ഖത്തർ പ്രധാന മന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത്.

2021 മെയ് 28 മുതൽ COVID-19 നിയന്ത്രണങ്ങളിൽ താഴെ പറയുന്ന ഇളവുകളാണ് ഖത്തറിൽ നടപ്പിലാക്കുന്നത്:

സാമൂഹിക ഒത്ത്ചേരലുകൾക്കുള്ള ഇളവുകൾ:

  • പള്ളികളിൽ ദിവസ പ്രാർത്ഥനകളും, വെള്ളിയാഴ്ച്ച പ്രാർത്ഥനകളും തുടരും. 12 വയസിന് താഴെയുളള കുട്ടികളെ പള്ളികളിൽ പ്രവേശിപ്പിക്കില്ല. പള്ളികളിലെ ശുചിമുറികൾ തുറക്കില്ല.
  • വാക്സിൻ സ്വീകരിച്ചിട്ടുള്ള പരമാവധി അഞ്ച് പേർക്ക് ഇൻഡോർ ഇടങ്ങളിൽ ഒത്ത്ചേരാം. ഔട്ട്ഡോറിൽ പരമാവധി 10 പേർക്ക് (വാക്സിൻ സ്വീകരിച്ചിട്ടുള്ള) ഒത്ത്ചേരാം. വാക്സിൻ സ്വീകരിക്കാത്ത പരമാവധി 5 പേർക്കാണ് ഔട്ട്ഡോറിൽ ഒത്ത്ചേരാൻ അനുമതി.
  • വിവാഹ ചടങ്ങുകൾക്ക് അനുമതിയില്ല. ഈ വിലക്ക് ഇൻഡോർ വേദികളിലും, ഔട്ഡോർ വേദികളിലും ബാധകമാണ്.
  • ഒരേ കുടുംബങ്ങളിൽ നിന്നുള്ള പരമാവധി അഞ്ച് പേരടങ്ങുന്ന സംഘങ്ങൾക്ക് പാർക്ക്, ബീച്ച്, കോർണിഷ് എന്നിവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കും. ബീച്ചുകളുടെ പരമാവധി ശേഷിയുടെ 30 ശതമാനം സന്ദർശകർക്കാണ് ഇപ്രകാരം പ്രവേശനം. നടത്തം, ഓട്ടം, സൈക്ലിംഗ് മുതലായ പ്രവർത്തികൾക്ക് അനുമതി. കളിയിടങ്ങൾ, പാർക്കുകളിലെ സ്പോർട്സ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കാൻ അനുമതിയില്ല.
  • വീടിനു പുറത്തിറങ്ങുന്ന മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്. വാഹനങ്ങളിൽ തനിയെ യാത്ര ചെയ്യുന്ന അവസരത്തിലും, ഒരേ കുടുംബങ്ങളിൽ നിന്നുള്ളവർ മാത്രമായി വാഹനത്തിൽ യാത്ര ചെയ്യുന്ന അവസരത്തിലും മാത്രമാണ് മാസ്ക് ഉപയോഗിക്കുന്നതിന് ഇളവ് നൽകിയിട്ടുള്ളത്.
  • വീടിനു പുറത്തിറങ്ങുന്ന മുഴുവൻ പൗരന്മാരും, പ്രവാസികളും തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിർബന്ധമായും ‘EHTERAZ’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതും, ഈ ആപ്പ് പ്രയോഗക്ഷമമാക്കേണ്ടതുമാണ്.

തൊഴിൽ മേഖലയിലെ ഇളവുകൾ:

  • സർക്കാർ മേഖലയിലെ തൊഴിലിടങ്ങളിൽ പരമാവധി 50 ശതമാനം ജീവനക്കാർക്ക് നേരിട്ട് പ്രവേശനം അനുവദിക്കും. ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം രീതി നടപ്പിലാക്കും.
  • സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ പരമാവധി 50 ശതമാനം ജീവനക്കാർക്ക് നേരിട്ട് പ്രവേശനം അനുവദിക്കും. ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം രീതി നടപ്പിലാക്കും.
  • സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിൽ ബിസിനസ് മീറ്റിംഗുകളിൽ, വാക്സിൻ സ്വീകരിച്ചിട്ടുള്ള, പരമാവധി 15 പേർക്ക് വരെ പങ്കെടുക്കാം. ഇതിൽ കൂടുതൽ പേർ പങ്കെടുക്കേണ്ടതായ മീറ്റിംഗുകൾക്ക് ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തേണ്ടതാണ്.
  • ശുചീകരണ സേവനങ്ങൾ നൽകുന്ന കമ്പനികളിൽ തൊഴിലെടുക്കുന്ന, COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള ജീവനക്കാർക്ക് ഒന്നിലധികം വീടുകളിൽ ശുചീകരണ സേവനങ്ങൾ നൽകുന്നതിന് അനുമതി. വീടുകളിൽ ഇത്തരത്തിലുള്ള ഒന്നിലധികം തൊഴിലാളികളുടെ സേവനം ഉപയോഗിക്കാനും അനുമതി നൽകും. തൊഴിലിടങ്ങളിലെ പ്രവർത്തനസമയങ്ങളിൽ പരമാവധി 30% ശേഷിയിൽ ശുചീകരണ സേവനങ്ങൾ നൽകാം.

വാണിജ്യ, വിനോദ മേഖലകളിലെ ഇളവുകൾ:

  • രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് സിനിമാശാലകളിലേക്ക് പ്രവേശനം അനുവദിക്കും. പരമാവധി ശേഷിയുടെ 30 ശതമാനത്തിൽ പ്രവർത്തിക്കുന്നതിനാണ് സിനിമാശാലകൾക്കും, തീയറ്ററുകൾക്കും അനുമതി നൽകിയിട്ടുള്ളത്. 12 വയസിന് താഴെയുളള കുട്ടികളെ പ്രവേശിപ്പിക്കില്ല.
  • ലൈബ്രറി, മ്യൂസിയം എന്നിവ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം.
  • പ്രാദേശികവും, അന്താരാഷ്ട്ര തലത്തിലുള്ളതുമായ കായിക മത്സരങ്ങൾ 30 ശതമാനം കാണികളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കാൻ അനുമതി. കാണികൾ വാക്സിൻ സ്വീകരിച്ചവരായിരിക്കണം.
  • കോൺഫറൻസുകൾ, എക്സിബിഷൻ, മറ്റു ചടങ്ങുകൾ എന്നിവ അനുവദിക്കില്ല.
  • ഷോപ്പിംഗ് മാളുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇവയിലെ ഫുഡ് കോർട്ടുകളിൽ ഡെലിവറി സേവനങ്ങൾ മാത്രമാണ് അനുവദിക്കുന്നത്. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മാളുകളിൽ പ്രവേശനമില്ല.
  • ‘ക്ലീൻ ഖത്തർ’ പദ്ധതിയുടെ കീഴിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ഭക്ഷണശാലകളിൽ ഇൻഡോർ ഡൈനിങ്ങ് സേവനങ്ങൾ നൽകുന്നതിന് അനുമതി. ഇത്തരം സ്ഥാപനങ്ങൾക്ക് 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമാണ് ഈ സേവനം നൽകുന്നത്.
  • മറ്റു ഭക്ഷണശാലകളിൽ ഔട്ട്ഡോർ ഡൈനിങ്ങ് സേവനങ്ങൾക്ക് മാത്രമാണ് അനുമതി. പരമാവധി ശേഷിയുടെ 30 ശതമാനത്തിൽ പ്രവർത്തിക്കുന്നതിനാണ് ഇവയ്ക്ക് അനുമതി നൽകുന്നത്.
  • പരമ്പരാഗത മാർക്കറ്റുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇവയ്ക്ക് വെള്ളി, ശനി ദിവസങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകും. ഇത്തരം ഇടങ്ങളിൽ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനമില്ല.
  • മൊത്തവ്യാപാര മാർക്കറ്റുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇത്തരം ഇടങ്ങളിൽ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനമില്ല.
  • ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ എന്നിവിടങ്ങളിൽ നിന്ന്, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 30 ശതമാനം ശേഷിയിൽ സേവനങ്ങൾ നൽകാം. മുഴുവൻ ജീവനക്കാരും, ഉപഭോക്താക്കളും വാക്സിൻ സ്വീകരിച്ചിരിക്കണം.
  • തീം പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഔട്ട്ഡോർ മേഖലകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇൻഡോർ ഇടങ്ങളിൽ, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 20 ശതമാനം ശേഷിയിൽ പ്രവേശനം അനുവദിക്കാം.
  • ഹെൽത്ത് ക്ലബ്, ഫിറ്റ്നസ് ക്ലബ്, സ്പാ, മസാജ് പാർലർ, സൗന, ജാകൂസി, ടർക്കിഷ് ബാത്ത്, മൊറോക്കൻ ബാത്ത് തുടങ്ങിയ സേവനങ്ങൾ നൽകുന്ന ഇടങ്ങളിൽ നിന്ന്, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 30 ശതമാനം ശേഷിയിൽ സേവനങ്ങൾ നൽകാം. മുഴുവൻ ജീവനക്കാരും വാക്സിൻ സ്വീകരിച്ചിരിക്കണം.
  • ഔട്ട്ഡോർ സിമിങ്ങ് പൂളുകൾ, വാട്ടർ പാർക്ക് എന്നിവ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇൻഡോർ സിമിങ്ങ് പൂളുകൾ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി 20 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
  • സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് പരാമാവധി ശേഷിയുടെ 80 ശതമാനം എന്ന രീതിയിൽ പ്രവർത്തനങ്ങൾ അനുവദിക്കും.

പൊതുഗതാഗത മേഖലയിലെ ഇളവുകൾ:

  • വാഹനങ്ങളിൽ പരമാവധി നാല് പേർക്കാണ് ഒരുമിച്ച് യാത്ര ചെയ്യുന്നതിന് അനുമതി. ഒരേ വീട്ടിൽ താമസിക്കുന്ന ഒരേ കുടുംബത്തിൽ നിന്നുള്ളവർക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവ്.
  • ബസുകളിൽ പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് അനുമതി.
  • മെട്രോ, മറ്റു പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. വെള്ളി, ശനി ദിവസങ്ങൾ ഉൾപ്പടെ ആഴ്ച്ചയിൽ എല്ലാ ദിവസവും പൊതുഗതാഗതം അനുവദിക്കും.
  • ഡ്രൈവിംഗ് സ്‌കൂളുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാണ്.
  • സ്വകാര്യ ബോട്ടുകൾ പരമാവധി 10 പേർക്ക് വരെ ഉപയോഗിക്കാം. ഇതിൽ വാക്സിൻ സ്വീകരിക്കാത്ത പരമാവധി രണ്ട് പേർക്ക് വരെ സഞ്ചരിക്കാം. വിനോദ സഞ്ചാരത്തിനുള്ള ബോട്ടുകൾ അനുവദിക്കില്ല. ബോട്ട് വാടകയ്ക്ക് നൽകുന്ന സേവനങ്ങൾ ഒരേ കുടുംബങ്ങൾക്ക് മാത്രം. ഇത്തരം സേവനങ്ങൾ നൽകുന്ന മുഴുവൻ ജീവനക്കാർക്കും വാക്സിനേഷൻ നിർബന്ധമാണ്.

വിദ്യാഭ്യാസ മേഖലയിലെ ഇളവുകൾ:

  • ട്രെയിനിങ്ങ് കേന്ദ്രങ്ങൾ, മറ്റു വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. അധ്യാപകർക്ക് വാക്സിനേഷൻ നിർബന്ധമാണ്.
  • നഴ്സറി, ചൈൽഡ് കെയർ എന്നിവ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാണ്.

ഈ തീരുമാനങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മെയ് 28, വെള്ളിയാഴ്ച്ച മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ തീരുമാനങ്ങൾ തുടരുന്നതാണ്.