ഖത്തർ: പടിപടിയായി രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ തീരുമാനം; ആദ്യ ഘട്ടം ഇളവുകൾ മെയ് 28 മുതൽ

featured GCC News

COVID-19 വ്യാപനം തടയുന്നതിനായി രാജ്യത്തേർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുന്ന നടപടി നാല് ഘട്ടങ്ങളിലായി നടപ്പിലാക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇളവുകൾ അനുവദിക്കുന്നതിന്റെ ആദ്യ ഘട്ടം 2021 മെയ് 28 മുതൽ നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

മെയ് 9-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 2021 മെയ് 28 മുതൽ 2021 ജൂലൈ 30 വരെയുള്ള കാലയളവിൽ നാല് ഘട്ടങ്ങളിലായാണ് ഖത്തറിലെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൾ നടപ്പിലാക്കുന്നത്.

ഓരോ ഘട്ടത്തിലും നടപ്പിലാക്കുന്ന ഇളവുകൾ സംബന്ധിച്ച് കൃത്യമായ വിശകലനങ്ങൾ നടത്തുമെന്നും, ഓരോ ഘട്ടങ്ങളിലെയും ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമാണ് അടുത്ത ഘട്ടത്തിലെ ഇളവുകൾ നടപ്പിലാക്കുക എന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ഓരോ ഘട്ടങ്ങളും തമ്മിൽ ചുരുങ്ങിയത് മൂന്ന് ആഴ്ച്ചത്തെ ഇടവേള അനുവദിച്ചിട്ടുണ്ട്.

ഖത്തറിലെ COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്ന ഓരോ ഘട്ടവും നടപ്പിലാക്കുന്ന തീയ്യതികൾ:

  • ആദ്യ ഘട്ടം – 2021 മെയ് 28 മുതൽ.
  • രണ്ടാം ഘട്ടം – 2021 ജൂൺ 18 മുതൽ.
  • മൂന്നാം ഘട്ടം – 2021 ജൂലൈ 9 മുതൽ.
  • നാലാം ഘട്ടം – 2021 ജൂലൈ 30 മുതൽ.

ഈ തീരുമാനത്തിന്റെ ഭാഗമായി COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്ക് കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

COVID-19 നിയന്ത്രണങ്ങളിൽ ആദ്യ ഘട്ടത്തിൽ (2021 മെയ് 28 മുതൽ) ഖത്തറിൽ നടപ്പിലാക്കുന്ന ഇളവുകൾ:

സാമൂഹിക ഒത്ത്ചേരലുകൾക്കുള്ള ഇളവുകൾ:

  • വാക്സിൻ സ്വീകരിച്ചിട്ടുള്ള പരമാവധി അഞ്ച് പേർക്ക് ഇൻഡോർ ഇടങ്ങളിൽ ഒത്ത്ചേരാം. ഔട്ട്ഡോറിൽ പരമാവധി 10 പേർക്ക് (വാക്സിൻ സ്വീകരിച്ചിട്ടുള്ള) ഒത്ത്ചേരാം. വാക്സിൻ സ്വീകരിക്കാത്ത പരമാവധി 5 പേർക്കാണ് ഔട്ട്ഡോറിൽ ഒത്ത്ചേരാൻ അനുമതി.
  • പള്ളികളിൽ ദിവസ പ്രാർത്ഥനകളും, വെള്ളിയാഴ്ച്ച പ്രാർത്ഥനകളും തുടരും. 12 വയസിന് താഴെയുളള കുട്ടികളെ പള്ളികളിൽ പ്രവേശിപ്പിക്കില്ല. പള്ളികളിലെ ശുചിമുറികൾ തുറക്കില്ല.
  • വിവാഹ ചടങ്ങുകൾക്ക് അനുമതിയില്ല. ഇവ സംബന്ധിച്ച ഇളവുകൾ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിക്കുന്നതാണ്.

വാണിജ്യ മേഖലയിലെ ഇളവുകൾ:

  • രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള, പതിനാറ് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് സിനിമാശാലകളിലേക്ക് പ്രവേശനം അനുവദിക്കും. പരമാവധി ശേഷിയുടെ 30 ശതമാനത്തിൽ പ്രവർത്തിക്കുന്നതിനാണ് സിനിമാശാലകൾക്കും, തീയറ്ററുകൾക്കും അനുമതി നൽകിയിട്ടുള്ളത്.
  • ‘ക്ലീൻ ഖത്തർ’ പദ്ധതിയുടെ കീഴിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ഭക്ഷണശാലകളിൽ ഇൻഡോർ ഡൈനിങ്ങ് സേവനങ്ങൾ നൽകുന്നതിന് അനുമതി. ഇത്തരം സ്ഥാപനങ്ങൾക്ക് 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമാണ് ഈ സേവനം നൽകുന്നത്.
  • മറ്റു ഭക്ഷണശാലകളിൽ ഔട്ട്ഡോർ ഡൈനിങ്ങ് സേവനങ്ങൾക്ക് മാത്രമാണ് അനുമതി. പരമാവധി ശേഷിയുടെ 30 ശതമാനത്തിൽ പ്രവർത്തിക്കുന്നതിനാണ് ഇവയ്ക്ക് അനുമതി നൽകുന്നത്.
  • ശുചീകരണ സേവനങ്ങൾ നൽകുന്ന കമ്പനികളിൽ തൊഴിലെടുക്കുന്ന, COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള ജീവനക്കാർക്ക് ഒന്നിലധികം വീടുകളിൽ ശുചീകരണ സേവനങ്ങൾ നൽകുന്നതിന് അനുമതി. വീടുകളിൽ ഇത്തരത്തിലുള്ള ഒന്നിലധികം തൊഴിലാളികളുടെ സേവനം ഉപയോഗിക്കാനും അനുമതി നൽകും. തൊഴിലിടങ്ങളിലെ പ്രവർത്തനസമയങ്ങളിൽ പരമാവധി 30% ശേഷിയിൽ ശുചീകരണ സേവനങ്ങൾ നൽകാം.
  • ഹെൽത്ത് ക്ലബ്, ഫിറ്റ്നസ് ക്ലബ്, സ്പാ എന്നിവിടങ്ങളിൽ നിന്ന്, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 30 ശതമാനം ശേഷിയിൽ സേവനങ്ങൾ നൽകാം. മുഴുവൻ ജീവനക്കാരും വാക്സിൻ സ്വീകരിച്ചിരിക്കണം.
  • ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ എന്നിവിടങ്ങളിൽ നിന്ന്, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 30 ശതമാനം ശേഷിയിൽ സേവനങ്ങൾ നൽകാം. മുഴുവൻ ജീവനക്കാരും വാക്സിൻ സ്വീകരിച്ചിരിക്കണം.
  • ഔട്ട്ഡോർ സിമിങ്ങ് പൂളുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇൻഡോർ സിമിങ്ങ് പൂളുകൾ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി 20 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
  • തീം പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഔട്ട്ഡോർ മേഖലകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇൻഡോർ ഇടങ്ങളിൽ, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 20 ശതമാനം ശേഷിയിൽ പ്രവേശനം അനുവദിക്കാം.
  • ഒരേ കുടുംബങ്ങളിൽ നിന്നുള്ള പരമാവധി അഞ്ച് പേരടങ്ങുന്ന സംഘങ്ങൾക്ക് പാർക്ക്, ബീച്ച്, കോർണിഷ് എന്നിവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കും. ബീച്ചുകളുടെ പരമാവധി ശേഷിയുടെ 30 ശതമാനം സന്ദർശകർക്കാണ് ഇപ്രകാരം പ്രവേശനം.
  • ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ള ടൂർണമെന്റുകളിൽ പങ്കെടുക്കുന്നവർക്ക് പരിശീലനം നടത്തുന്നതിന് അനുമതി.
  • വാക്സിൻ സ്വീകരിച്ച പരമാവധി 10 പേർക്ക് തുറന്ന ഇടങ്ങളിൽ സ്പോർട്സ് പരിശീലനം അനുവദിക്കും. അടഞ്ഞ ഇടങ്ങളിൽ ഇത്തരത്തിലുള്ള അഞ്ച് പേർക്ക് വരെ പരിശീലനം അനുവദിക്കും.
  • പ്രാദേശികവും, അന്താരാഷ്ട്ര തലത്തിലുള്ളതുമായ കായിക മത്സരങ്ങൾ 30 ശതമാനം കാണികളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കാൻ അനുമതി. കാണികൾ വാക്സിൻ സ്വീകരിച്ചവരായിരിക്കണം.
  • തൊഴിലിടങ്ങളിൽ പരമാവധി 50 ശതമാനം ജീവനക്കാർക്ക് പ്രവേശനം അനുവദിക്കും. ബിസിനസ് മീറ്റിംഗുകളിൽ, വാക്സിൻ സ്വീകരിച്ചിട്ടുള്ള, പരമാവധി 15 പേർക്ക് വരെ പങ്കെടുക്കാം.
  • കോൺഫറൻസുകൾ, എക്സിബിഷൻ, മറ്റു ചടങ്ങുകൾ എന്നിവ അനുവദിക്കില്ല. ഇത്തരം പരിപാടികൾ അനുവദിക്കുന്നതിന്റെ സാധ്യത സംബന്ധിച്ച് ഇളവുകൾ നൽകുന്നതിന്റെ രണ്ടാം ഘട്ടത്തിൽ മന്ത്രാലയം പരിശോധിക്കുന്നതാണ്.
  • ലൈബ്രറി, മ്യൂസിയം എന്നിവ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം.
  • ഷോപ്പിംഗ് മാളുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇവയിലെ ഫുഡ് കോർട്ടുകളിൽ ഡെലിവറി സേവനങ്ങൾ മാത്രമാണ് അനുവദിക്കുന്നത്. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മാളുകളിൽ പ്രവേശനമില്ല.
  • പരമ്പരാഗത മാർക്കറ്റുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇവയ്ക്ക് വെള്ളി, ശനി ദിവസങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകും. ഇത്തരം ഇടങ്ങളിൽ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനമില്ല.
  • മൊത്തവ്യാപാര മാർക്കറ്റുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇത്തരം ഇടങ്ങളിൽ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനമില്ല.

വിദ്യാഭ്യാസ മേഖലയിലെ ഇളവുകൾ:

  • വിദ്യാലയങ്ങളിൽ നേരിട്ടുള്ള പഠനവും, വിദൂര വിദ്യാഭ്യാസ രീതിയും സംയോജിപ്പിച്ചുള്ള സമ്മിശ്ര പഠന രീതി 30 ശതമാനം ശേഷിയിൽ അനുവദിക്കും.
  • ട്രെയിനിങ്ങ് കേന്ദ്രങ്ങൾ, മറ്റു വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. അധ്യാപകർക്ക് വാക്സിനേഷൻ നിർബന്ധമാണ്.
  • നഴ്സറി, ചൈൽഡ് കെയർ എന്നിവ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാണ്.

പൊതുഗതാഗത മേഖലയിലെ ഇളവുകൾ:

  • പൊതുഗതാഗത സംവിധാനങ്ങൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. വെള്ളി, ശനി ദിവസങ്ങളിൽ പൊതു ഗതാഗതം അനുവദിക്കും.
  • ഡ്രൈവിംഗ് സ്‌കൂളുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാണ്.
  • സ്വകാര്യ ബോട്ടുകൾ പരമാവധി 10 പേർക്ക് വരെ ഉപയോഗിക്കാം. ഇതിൽ വാക്സിൻ സ്വീകരിക്കാത്ത പരമാവധി രണ്ട് പേർക്ക് വരെ സഞ്ചരിക്കാം. വിനോദ സഞ്ചാരത്തിനുള്ള ബോട്ടുകൾ അനുവദിക്കില്ല. ബോട്ട് വാടകയ്ക്ക് നൽകുന്ന സേവനങ്ങൾ ഒരേ കുടുംബങ്ങൾക്ക് മാത്രം. ഇത്തരം സേവനങ്ങൾ നൽകുന്ന മുഴുവൻ ജീവനക്കാർക്കും വാക്സിനേഷൻ നിർബന്ധമാണ്.