ഖത്തർ: 2022 ഫെബ്രുവരി 12 മുതൽ COVID-19 മുൻകരുതൽ നടപടികളിൽ മാറ്റം വരുത്താൻ ക്യാബിനറ്റ് തീരുമാനം

GCC News

രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ 2022 ഫെബ്രുവരി 12, ശനിയാഴ്ച്ച മുതൽ മുതൽ മാറ്റം വരുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു. 2022 ഫെബ്രുവരി 9-ന് ഖത്തർ പ്രധാനമന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

2022 ഫെബ്രുവരി 12 മുതൽ ഖത്തറിൽ പ്രാബല്യത്തിൽ വരുന്ന COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ:

പൊതുവായ നിർദേശങ്ങൾ:

  • പൊതു ഇടങ്ങളിലേക്ക് (ഇൻഡോർ പൊതുഇടങ്ങൾക്ക് ബാധകം) പ്രവേശിക്കുന്ന മുഴുവൻ പേർക്കും മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്. തുറന്ന പൊതു ഇടങ്ങളിൽ (ഏതാനം പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ) മാസ്കുകളുടെ ഉപയോഗം ഒഴിവാക്കിയിട്ടുണ്ട്. എക്സിബിഷനുകൾ, മറ്റു ചടങ്ങുകൾ തുടങ്ങി ആളുകൾ കൂടുന്നതിനിടയുള്ള തുറന്ന പൊതു ഇടങ്ങളിൽ ഈ ഇളവ് ബാധകമല്ല. പള്ളികൾ, സ്‌കൂളുകൾ, യൂണിവേഴ്സിറ്റികൾ, ഹോസ്പിറ്റലുകൾ എന്നിവയുടെ പരിസരങ്ങളിൽ ഈ ഇളവ് ബാധകമല്ല. തുറന്ന ഇടങ്ങളിൽ ഉപഭോക്താക്കളുമായി ഇടപഴകുന്ന ജീവനക്കാർക്ക് മാസ്കുകൾ നിർബന്ധമാണ്.
  • വീടിനു പുറത്തിറങ്ങുന്ന മുഴുവൻ പൗരന്മാരും, പ്രവാസികളും തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിർബന്ധമായും ‘EHTERAZ’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതും, ഈ ആപ്പ് പ്രയോഗക്ഷമമാക്കേണ്ടതുമാണ്.
  • പള്ളികളിൽ ദിവസ പ്രാർത്ഥനകളും, വെള്ളിയാഴ്ച്ച പ്രാർത്ഥനകളും തുടരും. കുട്ടികൾക്ക് പള്ളികളിൽ പ്രവേശിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. പള്ളികളിലെ ശുചിമുറികൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
  • രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള പരമാവധി 30 പേർക്ക് വീടുകളുടെ ഇൻഡോർ ഇടങ്ങളിൽ ഒത്ത്ചേരാം. ഒരേ കുടുംബത്തിൽ താമസിക്കുന്നവർക്ക് ഈ നിയന്ത്രണം ബാധകമല്ല.
  • രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള പരമാവധി 50 പേർക്ക് വീടുകളുടെ ഔട്ട്ഡോറിൽ ഒത്ത്ചേരാം. ഒരേ കുടുംബത്തിൽ താമസിക്കുന്നവർക്ക് ഈ നിയന്ത്രണം ബാധകമല്ല.
  • വിവാഹ ചടങ്ങുകൾക്ക് നൽകിയിട്ടുള്ള അനുമതി തുടരുന്നതാണ്. ഹോട്ടലുകൾ, ഹാളുകൾ തുടങ്ങിയ ഇടങ്ങളിൽ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ 30 ശതമാനം പേർക്ക് (പരമാവധി 150 പേർ) ഇത്തരം ചടങ്ങിൽ പങ്കെടുക്കാം. തുറന്ന രീതിയിലുള്ള വിവാഹ ഹാളുകളിൽ, ഇത്തരം വേദികളുടെ ശേഷിയുടെ പരമാവധി 50 ശതമാനം അതിഥികളെ (ഇത്തരത്തിൽ പരമാവധി 300 പേർക്ക് വരെ.) പങ്കെടുപ്പിക്കാം. നിലവിലുള്ള ഈ നിർദ്ദേശങ്ങൾ തുടരുന്നതാണ്.
  • ഒരേ വീടുകളിൽ താമസിക്കുന്ന പരമാവധി 30 പേരടങ്ങുന്ന സംഘങ്ങൾ, അല്ലങ്കിൽ ഒരേ കുടുംബങ്ങളിൽ നിന്നുള്ളവർ മാത്രം ഉൾപ്പെടുന്ന സംഘങ്ങൾക്ക് പാർക്ക്, ബീച്ച്, കോർണിഷ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനും, ഒരുമിച്ച് ഇരിക്കുന്നതിനും അനുവദിക്കുന്നതാണ്. കളിയിടങ്ങൾ, പാർക്കുകളിലെ സ്പോർട്സ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കാൻ അനുമതി നൽകും.
  • വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പടെ പരമാവധി 4 പേർക്കാണ് ഒരുമിച്ച് യാത്ര ചെയ്യുന്നതിന് അനുമതി നൽകിയിട്ടുള്ളത്. ഒരേ വീടുകളിൽ താമസിക്കുന്ന ഒരേ കുടുംബത്തിൽ നിന്നുള്ളവർക്ക് ഈ നിയന്ത്രണം ബാധകമല്ല.

തൊഴിൽ മേഖലയിലെ നിർദ്ദേശങ്ങൾ:

  • പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ നിന്ന് നേരിട്ട് തൊഴിൽ ചെയ്യുന്നത് തുടരാം.
  • സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിൽ ബിസിനസ് മീറ്റിംഗുകളിൽ, വാക്സിൻ സ്വീകരിച്ചിട്ടുള്ള, പരമാവധി 30 പേർക്ക് വരെ പങ്കെടുക്കാം.
  • സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും COVID-19 വാക്സിൻ സ്വീകരിക്കാത്ത മുഴുവൻ ജീവനക്കാർക്കും ആഴ്ച്ച തോറും റാപിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുള്ളത് തുടരും. COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയവർ, രോഗമുക്തി നേടിയവർ, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാൻ സാധിക്കാത്തവർ (ഇത് തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ റിപ്പോർട്ട് നിർബന്ധം) എന്നീ വിഭാഗങ്ങൾക്ക് ഈ പരിശോധന ബാധകമല്ല.

വാണിജ്യ, വിനോദ മേഖലകളിലെ നിയന്ത്രണങ്ങൾ:

  • പരമാവധി ശേഷിയുടെ 50 ശതമാനത്തിൽ പ്രവർത്തിക്കുന്നതിന് സിനിമാശാലകൾക്കും, തീയറ്ററുകൾക്കും അനുമതി നൽകിയിട്ടുള്ളത് തുടരും. സന്ദർശകരിൽ 75 ശതമാനം പേരും വാക്സിനെടുത്തിരിക്കുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്. 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് അനുമതി നൽകും.
  • മ്യൂസിയം, ലൈബ്രറി എന്നിവ പൂർണ്ണശേഷിയിൽ പ്രവർത്തിപ്പിക്കാം. വാക്സിനെടുത്തവർക്കും, വാക്സിനെടുക്കാത്തവർക്കും പ്രവേശനം അനുവദിക്കും.
  • ആരോഗ്യ മന്ത്രാലയത്തിന്റെ മുൻ‌കൂർ അനുമതിയോടെ കോൺഫറൻസുകൾ, എക്സിബിഷനുകൾ മുതലായവ നടത്തുന്നതിന് അനുവദിച്ചിട്ടുണ്ട്. തുറന്ന ഇടങ്ങളിൽ പരമാവധി 75 ശതമാനം ശേഷിയിലും (90 ശതമാനം സന്ദർശകരും വാക്സിനെടുത്തിരിക്കണം), ഇൻഡോർ ഇടങ്ങളിൽ പരമാവധി 50 ശതമാനം ശേഷിയിലുമാണ് (90 ശതമാനം സന്ദർശകരും വാക്സിനെടുത്തിരിക്കണം) ഇവയ്ക്ക് അനുമതി നൽകുന്നത്. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്ന വാക്സിനെടുക്കാത്തവർക്ക് റാപിഡ് ആന്റിജൻ പരിശോധന നിർബന്ധമാണ്.
  • ഷോപ്പിംഗ് മാളുകൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിപ്പിക്കാം. സന്ദർശകർക്ക് വാക്സിനേഷൻ സ്റ്റാറ്റസ് ബാധകമല്ല. കുട്ടികളുൾപ്പടെ മുഴുവൻ സന്ദർശകർക്കും പ്രവേശനം അനുവദിക്കും. വാക്സിനേഷൻ നിർബന്ധമാണ്. ഇവയിലെ ഫുഡ് കോർട്ടുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം.
  • ക്ലീൻ ഖത്തർ’ പദ്ധതിയുടെ കീഴിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിൽ പൂർണ്ണ ശേഷിയിൽ ഔട്ഡോർ ഡൈനിങ്ങ് സേവനങ്ങൾ നൽകുന്നതിന് അനുമതി. വാണിജ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് തുറന്ന ഇടങ്ങളിൽ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി.
  • ക്ലീൻ ഖത്തർ’ പദ്ധതിയുടെ കീഴിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിൽ 75 ശതമാനം ശേഷിയിൽ ഇൻഡോർ ഡൈനിങ്ങ് സേവനങ്ങൾ നൽകുന്നതിന് അനുമതി. വാണിജ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് ഇൻഡോർ ഇടങ്ങളിൽ 40 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി. മുഴുവൻ സന്ദർശകർക്കും വാക്സിനേഷൻ നിർബന്ധമാണ്. 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് അവരുടെ കുടുംബത്തോടൊപ്പം മാത്രമാണ് ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
  • പരമ്പരാഗത മാർക്കറ്റുകൾ പൂർണ്ണ ശേഷിയിൽ ആഴ്ച്ചയിൽ എല്ലാ ദിവസവും പ്രവർത്തിപ്പിക്കാം. എല്ലാ പ്രായത്തിലുള്ളവർക്കും പ്രവേശനം അനുവദിക്കും.
  • മൊത്തവ്യാപാര മാർക്കറ്റുകൾ 75 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. മുഴുവൻ സന്ദർശകർക്കും പ്രവേശനം അനുവദിക്കും.
  • ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ എന്നിവിടങ്ങളിൽ നിന്ന്, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 50 ശതമാനം ശേഷിയിൽ സേവനങ്ങൾ നൽകാവുന്നതാണ്. മുഴുവൻ ജീവനക്കാരും, ഉപഭോക്താക്കളും വാക്സിൻ സ്വീകരിച്ചിരിക്കണം.
  • തീം പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഔട്ട്ഡോർ മേഖലകൾ 75 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇൻഡോർ ഇടങ്ങളിൽ, 75 ശതമാനം സന്ദർശകരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ എന്ന നിബന്ധന പാലിച്ച് കൊണ്ട് 50 ശതമാനം ശേഷിയിൽ പ്രവേശനം അനുവദിക്കാം. കുട്ടികൾക്ക് അവരുടെ കുടുംബത്തോടൊപ്പം പ്രവേശിക്കാം.
  • ഹെൽത്ത് ക്ലബ്, ജിം, ഫിറ്റ്നസ് ക്ലബ്, സ്പാ തുടങ്ങിയ സേവനങ്ങൾ നൽകുന്ന ഇടങ്ങളിൽ നിന്ന്, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 75 ശതമാനം ശേഷിയിൽ സേവനങ്ങൾ നൽകാം. മുഴുവൻ സന്ദർശകരും, ജീവനക്കാരും വാക്സിൻ സ്വീകരിച്ചിരിക്കണം.
  • ഔട്ട്ഡോർ സിമിങ്ങ് പൂളുകൾ, വാട്ടർ പാർക്ക് എന്നിവ 75 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇൻഡോർ സിമിങ്ങ് പൂളുകൾ 75 ശതമാനം സന്ദർശകരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ എന്ന നിബന്ധന പാലിച്ച് കൊണ്ട് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.

പൊതുഗതാഗത മേഖലയിലെ നിയന്ത്രണങ്ങൾ:

  • ബസുകളിൽ പരമാവധി ശേഷിയുടെ 75 ശതമാനം പേർക്ക് അനുമതി.
  • മെട്രോ, മറ്റു പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനം 75 ശതമാനം ശേഷിയിൽ തുടരും.
  • 75 ശതമാനത്തിലധികം വിദ്യാർത്ഥികൾ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള ഡ്രൈവിംഗ് സ്‌കൂളുകൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിപ്പിക്കാം. മറ്റു ഡ്രൈവിംഗ് സ്‌കൂളുകൾ 75 ശതമാനം പ്രവർത്തനശേഷിയിൽ തുറക്കാൻ അനുമതി. ജീവനക്കാർക്ക് വാക്സിനേഷൻ, ആന്റിജൻ പരിശോധന എന്നിവ നിർബന്ധമാണ്.

വിദ്യാഭ്യാസ മേഖലയിലെ നിയന്ത്രണങ്ങൾ:

  • 75 ശതമാനത്തിലധികം വിദ്യാർത്ഥികൾ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള ട്രെയിനിങ്ങ് കേന്ദ്രങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ പൂർണ്ണ ശേഷിയിൽ പ്രവർത്തിപ്പിക്കാം. മറ്റു ഇത്തരം സ്ഥാപനങ്ങൾ 75 ശതമാനം പ്രവർത്തനശേഷിയിൽ തുറക്കാൻ അനുമതി. ജീവനക്കാർക്ക് വാക്സിനേഷൻ, ആന്റിജൻ പരിശോധന എന്നിവ നിർബന്ധമാണ്.
  • നഴ്സറികൾക്ക് പരമാവധി 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. നഴ്സറി ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാണ്.