സൗദി അറേബ്യ: കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തി

GCC News

COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും, തിരികെയുമുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്താൻ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. സൗത്ത് ആഫ്രിക്ക ഉൾപ്പടെയുള്ള ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾക്ക് നവംബർ 26-ന് ഏർപ്പെടുത്തിയ വിലക്കിന് പുറമെയാണ് ഇപ്പോൾ കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന സർവീസുകൾ നിർത്തലാക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയം നവംബർ 28-ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം മലാവി, സാംബിയ, മഡഗാസ്കർ, അംഗോള, സെയ്‌ഷെൽസ്, മൗറീഷ്യസ്, കൊമോറോസ് ഐലൻഡ്സ് എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കും, തിരികെയുമുള്ള വിമാനസർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാമ്പിക്‌, ലെസോതോ, എസ്വതിനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾ നേരത്തെ സൗദി നിർത്തലാക്കിയിരുന്നു.

ഇതോടെ ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ 14 രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും, ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും, ഈ രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് ചെയ്ത് എത്തുന്നവർക്കും ഈ വിലക്ക് ബാധകമാണ്.

എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി വിലക്കേർപ്പെടുത്തിയിട്ടില്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം പ്രത്യേക യാത്രാ നിബന്ധനകളോടെ സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. സൗദി പൗരന്മാർക്ക് അഞ്ച് ദിവസത്തെ ക്വാറന്റീനോടെ ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശനാനുമതി നൽകിയിട്ടുണ്ട്.