സൗദി: COVID-19 മഹാമാരിയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്ക് ഒരു ദശലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

GCC News

രാജ്യത്ത് COVID-19 മഹാമാരിയുമായി ബന്ധപ്പെട്ട കിംവദന്തികൾ, വ്യാജ പ്രചാരണങ്ങൾ എന്നിവ നടത്തുന്നവർക്ക് പരമാവധി ഒരു ദശലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2022 ജനുവരി 20-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

സമൂഹ മാധ്യമങ്ങൾ, മറ്റു ഓൺലൈൻ സംവിധാനങ്ങൾ എന്നിവയിലൂടെ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം ശിക്ഷാ നടപടികൾ നേരിടുന്നവർക്ക് പരമാവധി ഒരു ദശലക്ഷം റിയാൽ വരെ പിഴ ലഭിക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

പിഴ ശിക്ഷകൾക്ക് പുറമെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കൊറോണ വൈറസ് സംബന്ധമായ തെറ്റായ വാർത്തകൾ, വ്യാജ പ്രചാരണങ്ങൾ എന്നിവ പൊതുസമൂഹത്തിൽ ഭീതി പരത്തുന്നതിനും, വ്യക്തികളെ പരിഭ്രാന്തരാക്കുന്നതിനും, അക്രമാസക്തരാക്കുന്നതിനും ഇടയാക്കാമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അതിനാൽ ഇത്തരം പ്രവർത്തികളിൽ നിന്ന് വിട്ട് നിൽക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് തെറ്റായ വാർത്തകളും, കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.