ഒമാൻ: സമ്പൂർണ്ണ ലോക്ക്ഡൌൺ ആരംഭിച്ചു

GCC News

സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം രാജ്യത്ത് ഈദുൽ അദ്ഹ ദിനങ്ങളിൽ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ ഒമാനിൽ ജൂലൈ 19-ന് വൈകീട്ട് അഞ്ച് മണി മുതൽ പ്രാബല്യത്തിൽ വന്നു. 2021 ജൂലൈ 20 മുതൽ ജൂലൈ 24-ന് പുലർച്ചെ 4 മണിവരെയാണ് ഒമാനിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്തിയിട്ടുള്ളത്.

ജൂലൈ 20 മുതൽ 24 വരെ ഒമാനിൽ മുഴുവൻ സമയങ്ങളിലും വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. ഇതിന് പുറമെ, ഈദുൽ അദ്ഹ വേളയിൽ ഒത്ത് ചേർന്നുള്ള പ്രാർത്ഥനകൾ, പരമ്പരാഗത ഈദ് മാർക്കറ്റുകൾ, മറ്റു ആഘോഷങ്ങൾ, കുടുംബസംഗമങ്ങൾ, മറ്റു ഒത്ത്‌ചേരലുകൾ എന്നിവയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കനത്ത മഴക്കെടുതികൾ കണക്കിലെടുത്ത് സുർ വിലായത്തിൽ മാത്രം സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ജൂലൈ 20, 21 തീയതികളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ രണ്ട് ദിവസങ്ങളിൽ സുർ വിലായത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കാൻ അനുമതി നൽകിയതായി ജൂലൈ 19-ന് വൈകീട്ട് സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു.

2021 ജൂലൈ 20 മുതൽ 22 വരെ (ഈദുൽ അദ്ഹയിലെ ആദ്യ 3 ദിവസങ്ങളിൽ) രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് സുപ്രീം കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഈ നിയന്ത്രണങ്ങൾ ജൂലൈ 24-ന് പുലർച്ചെ 4 മണിവരെ തുടരാൻ സുപ്രീം കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

സമ്പൂർണ്ണ ലോക്ക്ഡൌൺ കാലയളവിൽ രോഗികൾ, മനുഷ്യത്വപരമായ ഇളവുകൾ ആവശ്യമുള്ള മറ്റു കേസുകൾ എന്നിവർക്ക് ഇളവ് നൽകുമെന്നും, ഭക്ഷണസാധനങ്ങൾ, ആവശ്യവസ്തുക്കൾ എന്നിവയുടെ വില്പന തടസപ്പെടില്ലെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അവശ്യ സർവീസുകളായ വൈദ്യുതി വിതരണം, കുടിവെള്ള വിതരണം, മെഡിക്കൽ സേവനങ്ങൾ മുതലായവയ്ക്ക് ഇളവ് അനുവദിക്കുന്നതാണ്. അടിയന്തിര സാഹചര്യങ്ങളിൽ 1099 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് റോയൽ ഒമാൻ പോലീസ് ആരംഭിച്ചിട്ടുള്ള പ്രത്യേക ഓപ്പറേഷൻസ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. ഈ കേന്ദ്രം ജൂലൈ 16 മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.

സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ജൂലൈ 24-ന് പുലർച്ചെ 4 മണിക്ക് അവസാനിക്കുമെങ്കിലും ദിനം തോറുമുള്ള രാത്രികാല നിയന്ത്രണങ്ങൾ (വൈകീട്ട് 5 മുതൽ പുലർച്ചെ 4 വരെ) ഒമാനിൽ ജൂലൈ 24 മുതൽ ജൂലൈ 31 വരെ തുടരുന്നതാണ്.