യു എ ഇ: ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

featured GCC News

രാജ്യത്ത് ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നൽകി. സെപ്റ്റംബർ 25-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഈ അറിയിപ്പ് നൽകിയത്.

രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള 2021-ലെ ഫെഡറൽ തീരുമാനം നമ്പർ 5-ലെ ആർട്ടിക്കിൾ 16 പ്രകാരം, വ്യക്തികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനും, മറ്റുള്ളവരെ ഭീഷണിപ്പെടുത്തി തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നതിനും, ഭീഷണിയിലൂടെ വ്യക്തികളുടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഇടപ്പെടുന്നതിനുമായി ഇന്റർനെറ്റ്, മറ്റു സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കുന്നതാണ്. ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് രണ്ട് വർഷം വരെ തടവ്, ചുരുങ്ങിയത് രണ്ടര ലക്ഷം ദിർഹം പിഴ എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഇത്തരം പ്രവർത്തികൾക്ക് പരമാവധി അഞ്ച് ലക്ഷം ദിർഹം വരെ പിഴ ചുമത്താമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. ഇത്തരം ഭീഷണികളിലൂടെ ഒരു വ്യക്തിയെ ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നതും, വ്യക്തികളുടെ അഭിമാനം, പദവി എന്നിവ ഹനിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യുന്നതിന് അവരെ നിർബന്ധിക്കുന്നതുമായ പ്രവർത്തികൾക്ക് പിടിക്കപ്പെടുന്നവർക്ക് യു എ ഇയിൽ പരമാവധി പത്ത് വർഷത്തെ തടവ് ശിക്ഷ ലഭിക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.