സൗദി അറേബ്യ: കാറുകളിലെ വിൻഡോ ടിൻറിംഗ് നിയമലംഘനങ്ങൾക്ക് 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

GCC News

കാറുകളിലെ വിൻഡോ ടിൻറിംഗ് നിയമലംഘനങ്ങൾക്ക് 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. 2026 ജൂൺ 17-നാണ് സൗദി ട്രാഫിക് വകുപ്പ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

നിർദ്ദിഷ്ട ചട്ടങ്ങൾ ലംഘിച്ച് കൊണ്ട് കാറിന്റെ ഗ്ലാസുകളിൽ ടിൻറിംഗ് ചെയ്യുന്നവർക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാറുകളുടെ ജനാലകളുടെ ടിൻറിംഗ് സംബന്ധിച്ച് സൗദി ഗതാഗത വകുപ്പ് വ്യക്തമായ നിയമങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

സ്വകാര്യതയും സുരക്ഷയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്ന തരത്തിൽ പിൻ ജനാലകളുടെ ടിൻറിംഗ് 30 ശതമാനത്തിൽ കൂടാത്ത നിരക്കിൽ അനുവദനീയമാണ്. ഈ രീതിയിലുള്ള ടിൻറിംഗ് വാഹനത്തിന്റെ ഉൾഭാഗത്തെ താപനില കുറയ്ക്കാൻ സഹായിക്കുകയും യാത്രക്കാരുടെ ദൃശ്യപരതയെ തടസ്സപ്പെടുത്താതെ ദോഷകരമായ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

അനുവദനീയമായ ശതമാനത്തേക്കാൾ കൂടുതൽ വിൻഡ്‌ഷീൽഡ് ടിൻറിംഗ് സൗദി അധികൃതർ നിരോധിച്ചിട്ടുണ്ട്. മുൻവശത്തെ ജനാലകളിലും പിൻവശത്തെ ജനാലകളിലും കാഴ്ചയ്ക്ക് തടസ്സമാകാത്ത വിധം സുതാര്യമായി തുടരുന്ന രീതിയിലുള്ള ടിൻറിംഗ് അനുവദനീയമാണ്.

പ്രതിഫലിപ്പിക്കുന്നതോ കണ്ണാടി പോലുള്ളതോ ആയ ടിൻറുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ദൃശ്യപരതയെ തടസ്സപ്പെടുത്തുന്ന ചിത്രങ്ങളോ അലങ്കാര വസ്തുക്കളോ ഗ്ലാസിൽ സ്ഥാപിക്കുന്നതും നിരോധിച്ചിട്ടുണ്ട്.