ഒമാൻ: സ്വകാര്യ സംഭാഷണങ്ങൾ അനുമതിയില്ലാതെ ചോർത്തുന്നതും, റെക്കോർഡ് ചെയ്യുന്നതും കുറ്റകരമാണെന്ന് മുന്നറിയിപ്പ്

GCC News

രാജ്യത്ത് നിയമപരമായ അനുമതിയില്ലാതെ സ്വകാര്യ സംഭാഷണങ്ങളും ഓഡിയോവിഷ്വൽ ഉള്ളടക്കങ്ങളും ചോർത്തുന്നതും, റെക്കോർഡുചെയ്യുന്നതും, പ്രക്ഷേപണം ചെയ്യുന്നതും, പ്രസിദ്ധീകരിക്കുന്നതും സൈബർ കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2026 ജൂലൈ 7-നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.

ഇത്തരം പ്രവർത്തികൾക്ക് പിടിക്കപ്പെടുന്നവർക്ക് 5000 റിയാൽ പിഴയും, മൂന്ന് വർഷം വരെ തടവും ശിക്ഷയായി ലഭിക്കാവുന്നതാണ്.

’61/2026′ എന്ന ഔദ്യോഗിക ഉത്തരവ് പ്രകാരമുള്ള ഒമാനിലെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ ആർട്ടിക്കിൾ 36(1) അനുസരിച്ച് നിയമപരമായ അനുമതിയില്ലാതെ സ്വകാര്യ സംഭാഷണങ്ങൾ, ആശയവിനിമയങ്ങൾ, ഓഡിയോ, വിഷ്വൽ വസ്തുക്കൾ എന്നിവ ചോർത്തുക, തടസ്സപ്പെടുത്തുക, റെക്കോർഡുചെയ്യുക, പ്രക്ഷേപണം ചെയ്യുക, വെളിപ്പെടുത്തുക തുടങ്ങിയ പ്രവർത്തികളിലേർപ്പെടുന്നത് ക്രിമിനൽ കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാനും, നിയമം ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കാനും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ ഗുരുതരമായ നിയമക്കുരുക്കുകളിലേക്ക് നയിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.