ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു.

GCC News

ഒമാൻ ഭരണാധികാരിയും, ആധുനിക ഒമാൻ രാജ്യത്തിന്റെ ശില്പിയുമായ സുൽത്താൻ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു, 79 വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അന്ത്യമെന്ന് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അർബുദ രോഗബാധിതനായി ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്നു. 1940 നവംബര്‍ പതിനെട്ടിന് സലാലയില്‍ ജനിച്ച സുൽത്താൻ ഖാബൂസ്
ഇന്ത്യയുമായി ഊഷ്മളമായ ബന്ധം പുലർത്തിപ്പോന്ന ഭരണാധികാരിയായിരുന്നു

പലപ്പോഴും പലവിധത്തിലുള്ള എതിർപ്പുകളെ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നതിൽ സാമർഥ്യം ഉള്ള ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ്. രാജ്യപര്യടനത്തിനിടയിൽ സാധാരണക്കാരുടെ പരാതികൾ നേരിട്ടു കേൾക്കുന്ന സുൽത്താൻ ഖാബൂസിന്റെ മജ്‌ലിസ് പ്രശസ്തമാണ്. ഇദ്ദേഹത്തിന്റെ വിയോഗത്തിൽ അറബ് രാഷ്ട്ര തലവന്മാരും, ഇന്ത്യയുടെ പ്രധാനമന്ത്രി എന്നിവരും അനുശോചനം അറിയിച്ചു. സുൽത്താൻ ഖാബൂസിന്റെ നിര്യാണത്തിൽ രാഷ്ട്രം മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒമാൻ ഭരണഘടന അനുസരിച്ച് ഭരണാധികാരി മരിക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്താൽ മൂന്നു ദിവസത്തിനകം പിൻഗാമിയെ കണ്ടെത്തേണ്ടതുണ്ട്. സുൽത്താൻ ഖാബൂസിന്റെ പിൻഗാമി ആരായിരിക്കും എന്നതിൽ ഇതുവരെ ഔദ്യോഗികമായി വ്യക്തതയായിട്ടില്ലെങ്കിലും, ഒമാൻ ഭരണകേന്ദ്രത്തിൽ സാംസ്കാരിക മന്ത്രിയായിരുന്ന ഹൈതം ബിൻ താരിഖ് അൽ സഈദ് ആയിരിക്കാം അടുത്ത ഭരണാധികാരി എന്നാണ് അടുത്ത വൃന്ദങ്ങളിൽ നിന്നും ഒമാൻ മാധ്യമങ്ങളിൽ നിന്നുമുള്ള സൂചനകൾ.