ഒരു ലക്ഷത്തില്‍ പരം കോടി രൂപയുടെ നിക്ഷേപസാധ്യത – അസന്‍ഡ് നിക്ഷേപകസംഗമത്തിന് ഉജ്വല സമാപനം

Kerala News

കൊച്ചി: രണ്ടു ദിവസങ്ങളിലായി നടന്ന അസെൻഡ് 2020 ആഗോള നിക്ഷേപക സംഗമത്തിൽ ഒരു ലക്ഷത്തില്‍ പരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപനസമ്മേളനത്തില്‍ അറിയിച്ചു. ആകെ 138 പദ്ധതി നിര്‍ദേശങ്ങളാണ് ഉയര്‍ന്നത്. 32,008 കോടി രൂപയാണ് ഇതിലേക്കുള്ള നിക്ഷേപം. ഇതിന് പുറമെ കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്മെൻറ് ലിമിറ്റഡ് ആറു പദ്ധതികളിലായി 8110 കോടി മുതല്‍മുടക്കും. അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി,  ലോജിസ്റ്റിക്സ് പാർക്കിനായി 66900 കോടി രൂപയും നിക്ഷേപിക്കും. 

സംഗമത്തിൽ പങ്കെടുപ്പിക്കാൻ കഴിയാതെ പോയവരെ നേരിട്ട് കണ്ട് നിക്ഷേപത്തിനായി അഭ്യർഥിക്കും. ഇവരിൽ ചിലർ നിക്ഷേപിക്കാൻ സന്നദ്ധരാണ്. ഇൻഡസ്ട്രീസ് ആൻഡ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവന്റ നേതൃത്വത്തിൽ ഇവരെ നേരിട്ട് കാണും.

നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിൽ  കേരളം പിന്നിലായിരുന്നു. ഇതിന് പരിഹാരം കാണാനാണ് സർക്കാർ ശ്രമിച്ചത്. നിക്ഷേപക സംഗമത്തിലുണ്ടായിരിക്കുന്ന ഈ ആവേശകരമായ പ്രതികരണം സൂചിപ്പിക്കുന്നത്  കേരളത്തിലെ നല്ല സാഹചര്യമാണ്. വിജയകരമായി സമാപിച്ച നിക്ഷേപക സംഗമത്തിൽ പങ്കെടുത്ത നിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിനും പ്രതീക്ഷയ്ക്കും ഭംഗം വരില്ലെന്ന് സർക്കാർ ഉറപ്പു നൽകുന്നു. 

നിക്ഷേപകരുടെ ആശങ്കകൾ കണക്കിലെടുത്താണ് വ്യാവസായിക സൗഹൃദ അന്തരീഷം മെച്ചപ്പെടുത്താനായി നിയമ നിർമ്മാണവും ചട്ട ഭേദഗതികളും നിലവിൽ വന്നത്. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന പ്രചാരണം ഇപ്പോൾ ശരിയല്ല. നിക്ഷേപകർ അർപ്പിക്കുന്ന വിശ്വാസം വലിയ കരുത്താണ് നൽകുന്നത്. ഈ സംഗമത്തിന്റെ സന്ദേശം ലോകം മുഴുവൻ എത്തിക്കേണ്ടത് നിക്ഷേപകരാണ്. കേരളത്തിന്റെ ബ്രാൻഡ് അംബാസഡർമാരാകാൻ അവർക്കാണ് കഴിയുന്നത്. കേരളത്തിലെ നിക്ഷേപക സൗഹൃദ സാഹചര്യം മറ്റുള്ളവർക്കും മനസിലാക്കാൻ കഴിയും. 

നിക്ഷേപം നടത്തുന്നവർക്ക് സർക്കാരിന്റെ എല്ലാ തലങ്ങളിലും ഇടനിലക്കാരില്ലാതെ നേരിട്ട് സമീപിക്കാം. വില്ലേജ് ഓഫീസ് മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സൗഹാർദപരമായ സമീപനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപത്തിന് സന്നദ്ധരായി വരുന്നവർക്ക് എല്ലാ സഹായവും സർക്കാർ നൽകും. ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നിക്ഷേപകർക്ക് അനുകൂലമല്ലാത്ത സമീപനമുണ്ടാകുന്നതായി ചിലർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം കാര്യങ്ങളുടെ ചുമതലയുള്ള പ്രധാന വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. നിക്ഷേപകരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. പരസ്പര ആശയ വിനിമയത്തിലൂടെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. 

സംഗമത്തിലുയർന്നു വന്ന പദ്ധതികൾ പ്രവൃത്തി പഥത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപ സൗഹൃദ നില പ്രവൃത്തി പഥത്തിലുമെത്തിക്കുകയാണ് പ്രധാനം. 

തൊഴിലാളികളുടെ നൈപുണ്യം വർധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും.  നൈപുണ്യ വികസനത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കും.  കേരളത്തിൽ വരുന്ന പുതിയ വ്യവസായങ്ങളിൽ തൊഴിൽ ലഭിക്കണമെങ്കിൽ അതിനാവശ്യമായ തൊഴിൽ വൈദഗ്ദ്ധ്യം തൊഴിലന്വേഷകർക്ക് വേണം.  അതിനാൽ തൊഴിൽപരിശീലനത്തിൽ കാലാനുസൃതമായ മാറ്റം വരുത്താൻ സർക്കാർ നടപടി തുടങ്ങിക്കഴിഞ്ഞു.  പാഠ്യപദ്ധതി പരിഷ്ക്കരണം അതിന്റെ ഭാഗമാണ്.  വിവിധ സർവ്വകലാശാലകളുമായി ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.  

മത്സ്യ ബന്ധനം, കയർ, നാളികേരം തുടങ്ങിയ മേഖലകളിൽ ഒരു കാലത്ത് കേരളത്തിനുണ്ടായിരുന്ന കുത്തക നഷ്ടപ്പെട്ടു.  ഇത്തരത്തിൽ പുറകോട്ടു പോയ മേഖലകളെ മുന്നോട്ടു കൊണ്ടുവരാൻ ബോധപൂർവ്വമായ ശ്രമം നടത്തും.  

തദ്ദേശ സ്ഥാപന പ്രസിഡന്റ്, സെക്രട്ടറിമാരുടെ സംസ്ഥാനതല സംയുക്ത യോഗം ജനുവരി 21 ന് നടത്താൻ നിശ്ചയിച്ചിട്ടുണ്ട്.  നിക്ഷേപക സംഗമത്തിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ അവരുടെ ശ്രദ്ധയിൽ പെടുത്തും.  ഇതിനു പുറമേ തദ്ദേശ സ്വയംഭരണ മേഖലയിലെ പ്രധാന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഫെബ്രുവരി ആദ്യവാരം സംസ്ഥാനതല ശിൽപശാലയും നടത്തും.  ആവശ്യമെങ്കിൽ നിക്ഷേപക പ്രതിനിധികളെ ശിൽപശാലയിൽ ഉൾപ്പെടുത്തി അഭിപ്രായം സ്വരൂപിക്കും.  ചർച്ച നടത്തി ആവശ്യങ്ങളും പ്രതിസന്ധികളും  ബോധ്യപ്പെടുത്തും.  

സംസ്ഥാനത്ത് 10 കോടിയിൽ താഴെയുള്ള നിക്ഷേപ സാധ്യതകൾ വർധിപ്പിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.  ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ചട്ടങ്ങൾക്കു വിധേയമായി മൂന്നു വർഷത്തിനകം അത്തരം സംരംഭം തുടങ്ങാൻ വ്യവസായ സംരംഭകർക്ക് അനുമതി ലഭിക്കും.  

ആവശ്യമെങ്കിൽ വ്യവസായവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം പ്രത്യേകം വിളിക്കും.  നാടിന്റെ പുരോഗതിക്ക് കാരണമാകുമെന്നതിനാൽ നിക്ഷേപത്തിന് തയ്യാറായി വരുന്നവർ പ്രോത്സാഹനമർഹിക്കുന്നു.  

സെമി ഹൈസ്പീഡ് റെയിൽ, ജലപാത, റോഡ് തുടങ്ങിയ വലിയ പദ്ധതികളിൽ അനുകൂല സാഹചര്യമാണുള്ളത്.  

കൊച്ചി-കോയമ്പത്തൂർ വ്യാവസായിക ഇടനാഴി  വലിയ മാറ്റങ്ങൾക്കു വഴിതെളിക്കും. സ്വകാര്യ വ്യവസായ പാർക്കുകൾ അനുവദിക്കുന്ന കാര്യം പരിഗണനയിലാണ്. അവയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ആലോചന നടന്നു വരുന്നു.  വ്യവസായ പാർക്കുകളിൽ സമിതികൾ ആരംഭിക്കുന്ന കാര്യം പരിഗണിക്കും.  

പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ കടബാധ്യതകൾ തീർക്കാനുള്ള സംവിധാനമൊരുക്കും.  ഇവയിൽ നന്നായി പ്രവർത്തിക്കുന്നവയുടെയും പ്രതിസന്ധിയിലായവയുടെയും കാര്യത്തിൽ ധനകാര്യ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കും.  

നിക്ഷേപക സംഗമം തുടരും.  ഇതിലൂടെ കൂടുതൽ മേഖലകളിലേക്ക് കടക്കാനാകും.  സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുള്ള നിക്ഷേപകർക്ക് കടന്നു വരാനുള്ള അവസരമാണിത്.  നാടിനും പ്രകൃതിക്കും അനുയോജ്യമായ വ്യവസായങ്ങളേതും സ്വാഗതം ചെയ്യും.    പത്തു പതിനഞ്ച് വർഷക്കാലം നീണ്ടു നിൽക്കുന്ന പദ്ധതിയാണിത്.  തൊഴിലില്ലായ്മ പരിഹരിക്കാൻ ഇവ ഉപകരിക്കും.  ഒറ്റക്കെട്ടായി ഒരേ മനസ്സോടെ നീങ്ങിയാൽ രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിൽ ആദ്യത്തെ അഞ്ചിലൊന്നാകാൻ കേരളത്തിന് കഴിയുമെന്നതിൽ സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്ലിസ് സിറ്റി എഡ്യു ടെയ്ൻമെന്റ് പദ്ധതിക്കായുള്ള ധാരണാപത്രം കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡ് സിഇഒ വി.എസ്. സെന്തിലും കെ.എം.ആർ.എൽ എം.ഡി. അൽക്കേഷ് കുമാർ ശർമ്മയും തമ്മിൽ കൈമാറി. മൂവായിരം കോടി രൂപയുടെ പദ്ധതിയാണിത്. 

ഒഡീഷയിലെ ഇലക്ട്രോണിക്സ്, ഐടി വകുപ്പ് മന്ത്രി തുഷാർ ഗാന്ധി ബെഹ്റ വിശിഷ്ടാതിഥിയായി. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനും ഡിജിറ്റൽ ഗവേണൻസിനും വലിയ പ്രാധാന്യമാണ് ഇരു സംസ്ഥാനങ്ങളും നൽകി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഇ.പി. ജയരാജൻ, ചീഫ് സെക്രട്ടറി ടോം ജോസ്, കെ.പി.എം.ജി ചെയർമാൻ അരുൺ കുമാർ, ഇൻഡസ്ട്രീസ് ആൻഡ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ഡയറക്ടർ കെ. ബിജു എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.