ഒക്ടോബർ 1 മുതൽ ഒമാനിലേക്ക് പ്രവേശിക്കുന്നവർക്കുള്ള COVID-19 ടെസ്റ്റിംഗ് മാനദണ്ഡങ്ങൾ പുറത്തിറക്കി

GCC News

ഒക്ടോബർ 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർക്കുള്ള COVID-19 പരിശോധനകളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ഒമാൻ എയർപോർട്ട്സ് പുറത്തിറക്കി. ഒമാൻ എയർപോർട്ട്സ്, ചൈനീസ് കമ്പനിയായ BGI എന്നിവർ സംയുക്തമായാണ് മസ്‌കറ്റ്, സലാല, സുഹർ, ദുഖം എന്നീ വിമാനത്താവളങ്ങളിൽ COVID-19 പരിശോധനാ സൗകര്യങ്ങൾ ഒരുക്കുന്നത്.

രാജ്യത്തേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികരിൽ കൊറോണ വൈറസ് രോഗബാധ കണ്ടെത്തുന്നതിനുള്ള ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് സംവിധാനങ്ങൾ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും, സലാല വിമാനത്താവളത്തിലും ഒരുക്കിയതായും ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

ഒമാനിലെത്തുന്ന മുഴുവൻ യാത്രികർക്കും PCR ടെസ്റ്റിംഗ് നിർബന്ധമാണെന്നും, വിമാനത്താവളത്തിൽ വെച്ച് നടത്തുന്ന ഈ ടെസ്റ്റിനായി യാത്രികർ 25 റിയാൽ നൽകേണ്ടതാണെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. യാത്രികർ ‘Tarssud+’ ആപ്പിലൂടെ മുൻകൂറായി ഈ പരിശോധനകൾ ബുക്ക് ചെയ്യേണ്ടതാണ്. ടെസ്റ്റിനു ശേഷം പരിശോധനാ ഫലങ്ങൾ 24 മണിക്കൂറിനകം ആപ്പിലൂടെ അറിയാവുന്നതാണ്.

ഈ പരിശോധനകളിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക്, അവർ ഒമാനിൽ 7 ദിവസത്തിൽ താഴെ മാത്രമേ താമസിക്കുന്നുള്ളൂ എങ്കിൽ, സാധാരണ രീതിയിൽ തുടരാവുന്നതാണ്. അതേസമയം ഒമാനിൽ 7 ദിവസത്തിലധികം തങ്ങുന്നവർ, കൈകളിൽ ട്രാക്കിംഗ് ബാൻഡ് ധരിക്കുകയും, 14 ദിവസം ക്വാറന്റീനിൽ തുടരുകയും ചെയ്യേണ്ടതാണ്. ഈ പരിശോധനകളിൽ പോസിറ്റീവ് ആകുന്നവർ സ്വയം ഐസൊലേഷനിൽ തുടരേണ്ടതാണ്.

ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ ഒക്ടോബർ 1 മുതൽ പുനരാരംഭിക്കുന്നതിനും, സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്ക് ഒക്ടോബർ 1 മുതൽ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള മുൻ‌കൂർ അനുവാദം ഇല്ലാതെ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് അനുവാദം നൽകാനും ഒമാൻ നേരത്തെ തീരുമാനിച്ചിരുന്നു.

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ ഒക്ടോബർ 1 മുതൽ രാജ്യത്തിനകത്തേക്കും, പുറത്തേക്കും സഞ്ചരിക്കുന്നവർ പാലിക്കേണ്ട വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) നേരത്തെ അറിയിപ്പ് പുറത്തിറക്കിയിരുന്നു.