എം.പി വീരേന്ദ്ര കുമാർ അന്തരിച്ചു

Kerala News

രാഷ്ട്രീയനേതാവും, സാഹിത്യകാരനും, പ്രഭാഷകനും, മാതൃഭൂമി ദിനപത്രത്തിന്റെ എം ഡി യും, രാജ്യസഭാ എം. പി യും അങ്ങിനെ ഒരു മനുഷ്യായുസ്സ് മുഴുവൻ ജനങ്ങൾക്കൊപ്പം നിലകൊണ്ട ആ അക്ഷര യുഗം അവസാനിച്ചു. 14-‌‍‌‌ആം ലോകസഭയിൽ കോഴിക്കോട് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമായിരുന്നു എം.പി വീരേന്ദ്രകുമാർ (84). കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാജ്യത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ അമരക്കാരനും, വയനാട്ടിലെ തോട്ടംതൊഴിലാളികളുടെ ശബ്ദവുമായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍, പി.ടി.ഐ.ഡയറക്ടര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍,വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍, ജനതാദള്‍(യു) സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അക്ഷരങ്ങൾക്കും വായനയ്ക്കും പ്രകൃതിയ്ക്കും അദ്ദേഹം നൽകിയ പ്രാധാന്യം വളരെ വലുതാണ്.

എം.കെ. പത്മപ്രഭാഗൗഡറുടെയും, മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കല്‍പറ്റയിലാണ് ജനനം. ഭാര്യ: ഉഷ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്‌കുമാര്‍(ജോയന്റ് മാനേജിങ് ഡയറക്ടര്‍-മാതൃഭൂമി).

അക്ഷരങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ച അറിവിന്റെ വെളിച്ചത്തിന് കണ്ണീർ പ്രണാമം.

Photo Source: https://commons.wikimedia.org/wiki/User:Fotokannan