അബുദാബി: അശ്രദ്ധമായി ഡ്രൈവ് ചെയ്ത 27076 പേർക്ക് പിഴ ചുമത്തിയതായി പോലീസ്

UAE

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്തതിന്, 2021-ലെ ആദ്യ ആറ് മാസങ്ങളിൽ മാത്രം, 27076 പേർക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് വ്യക്തമാക്കി. അബുദാബി പൊലീസിന് കീഴിലുള്ള ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗമാണ് ഇത്തരം ഡ്രൈവർമാർക്കെതിരെ നടപടികൾ കൈക്കൊണ്ടത്.

റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം ശീലങ്ങൾ വലിയ റോഡപകടങ്ങളിലേക്കും, മരണങ്ങളിലേക്കും നയിക്കാമെന്നും പോലീസ് വ്യക്തമാക്കി.

ഡ്രൈവിങ്ങിലെ അമിതവേഗം, അശ്രദ്ധ എന്നിവയാണ് എമിറേറ്റിലെ റോഡപകടങ്ങൾക്ക് മുഖ്യകാരണമെന്ന് അബുദാബി പോലീസ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഏറ്റവും കൂടുതൽ മരണം, പരുക്ക് എന്നിവയിലേക്ക് നയിക്കുന്ന റോഡപകടങ്ങൾക്കിടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് ഡ്രൈവറുടെ ശ്രദ്ധ റോഡിൽ നിന്ന് വ്യതിചലിക്കുന്നതാണെന്ന് എമിറേറ്റിലെ റോഡപകടങ്ങളുടെ കണക്കുകൾ വിലയിരുത്തിക്കൊണ്ട് അബുദാബി പോലീസ് ആവർത്തിച്ച് വ്യക്തമാക്കി.

വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോണുകളിൽ സംസാരിക്കുക, സന്ദേശങ്ങൾ അയക്കുക, ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കുക, സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ കൈമാറുക, ഫോട്ടോ എടുക്കുക മുതലായ പ്രവർത്തികൾ ഡ്രൈവർമാരുടെ ശ്രദ്ധ റോഡിൽ നിന്ന് മാറുന്നതിന് ഇടയാക്കുമെന്നും, ഇവ അപകടങ്ങളിലേക്ക് നയിക്കാമെന്നും അബുദാബി പോലീസ് മുൻപ് പലപ്പോഴായി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരം പ്രവർത്തികൾ വാഹനങ്ങൾ ഒരു ലൈനിൽ നിന്ന് മറ്റൊരു ലൈനിലേക്ക് ഡ്രൈവർ അറിയാതെ വ്യതിചലിക്കുന്നതിനും മറ്റും ഇടയാക്കാമെന്നും, അതിനാൽ ഡ്രൈവ് ചെയ്യുന്ന അവസരത്തിൽ റോഡിലേക്ക് പൂർണ്ണ ശ്രദ്ധ പുലർത്താനും ഡ്രൈവർമാരെ അധികൃതർ ഓർമ്മപ്പെടുത്തി. എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ ഉപയോഗിക്കുന്ന അവസരത്തിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് 800 ദിർഹം പിഴയും, 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കാവുന്ന നിയമലംഘനമാണ്.

വാഹനങ്ങൾ റോഡിൽ പെട്ടന്ന് തിരിക്കുന്നത് മൂലവും, മുന്നറിയിപ്പില്ലാതെ അശ്രദ്ധമായി ലെയിൻ മാറുന്നത് മൂലവുമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും പോലീസ് മുന്നറിയിപ്പ് നൽകി.