ജൂലൈ 7 മുതൽ സഞ്ചാരികൾക്ക് ദുബായിലേക്ക് പ്രവേശിക്കാം; വിമാനത്താവളത്തിലെ ഒരുക്കങ്ങൾ പൂർത്തിയായി

GCC News

ജൂലൈ 7, ചൊവ്വാഴ്ച്ച മുതൽ സഞ്ചാരികളെ സ്വീകരിക്കുന്നതിനുള്ള സുരക്ഷാ മുൻകരുതലുകൾ ദുബായ് എയർപോർട്ടിൽ പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. സഞ്ചാരികളുടെയും, വിമാനത്താവള ജീവനക്കാരുടെയും, സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ എയർപോർട്ടിൽ നടപ്പിലാക്കിയതായി ദുബായ് മീഡിയ ഓഫീസ് പങ്കുവെച്ച ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

യാത്രികർ തമ്മിൽ, എല്ലാ സന്ദർഭങ്ങളിലും, പൂർണ്ണമായും സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ടാണ് വിമാനത്താവളത്തിലൂടെ വിദേശ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. അറൈവൽ ഗേറ്റ്, ഇമിഗ്രേഷൻ, ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് ഏരിയ മുതലായ എല്ലാ ഇടങ്ങളിലും മതിയായ സുരക്ഷാ ഉറപ്പാക്കിയിട്ടുണ്ട്. കൈകൾ ശുചിയാക്കുന്നതിനായി സാനിറ്റൈസറുകൾ, PPE കിറ്റുകൾ ആവശ്യമുള്ളവർക്കായി അവ ലഭ്യമാക്കുന്ന ഡിസ്പെൻസറുകൾ എന്നിവയും എയർപോർട്ടിൽ തയ്യാറാണ്.

വിമാനത്താവളത്തിലുടനീളം ഏർപ്പെടുത്തിയിട്ടുള്ള ഡിജിറ്റൽ ഡിസ്പ്ലേകളും, അടയാള സ്റ്റിക്കറുകളും, യാത്രികരെ എയർപോർട്ടിൽ അവർ ചെലവഴിക്കുന്ന ഓരോ നിമിഷവും, മാസ്കുകൾ ധരിക്കുക, 2 മീറ്ററെങ്കിലും സമൂഹ അകലം പാലിക്കുക മുതലായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ഓർമ്മപ്പെടുത്തുന്നു.

ജൂലൈ 7 മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക, ടൂറിസ്റ്റ് വിസകളിൽ ഉള്ളവർക്ക് എമിറേറ്റിലേക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചതായി ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‍മെൻറ് ജൂൺ 21, ഞായറാഴ്ച്ച അറിയിച്ചിരുന്നു. ഇത്തരത്തിൽ യാത്ര ചെയ്യുന്ന സഞ്ചാരികൾ, യാത്രയ്ക്ക് 96 മണിക്കൂർ മുൻപെങ്കിലും ലഭിച്ച PCR ടെസ്റ്റ് റിസൾട്ട് കൈവശം കരുതേണ്ടതാണ്. ഇത് ഇല്ലാത്തവർക്ക്, എയർപോർട്ടിൽ നിന്ന് PCR ടെസ്റ്റിംഗ് നിർബന്ധമാണ്.

കൊറോണാ വൈറസ് ബാധിതനല്ല എന്ന് തെളിയിക്കുന്ന PCR ഫലവുമായി ദുബായിൽ പ്രവേശിക്കുന്ന സഞ്ചാരികൾക്ക്, ക്വറന്റീൻ കാലാവധി ഉണ്ടായിരിക്കില്ല എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ദുബായിലെത്തിയ ശേഷം PCR പരിശോധനകൾക്ക് വിധേയരാകുന്നവർ, അതിന്റെ ഫലം ലഭിക്കുന്നത് വരെ ഐസൊലേഷനിൽ തുടരേണ്ടതാണ്. COVID-19 രോഗബാധിതനാണെന്ന് ടെസ്റ്റിംഗിൽ തെളിയുകയാണെങ്കിൽ ഇത്തരം സന്ദർശകരെ പ്രത്യേക കേന്ദ്രങ്ങളിൽ ക്വാറന്റീൻ ചെയ്യുന്നതാണ്.