ഖത്തർ ലോകകപ്പ്: മൂന്നര ദശലക്ഷത്തോളം കാണികൾ സ്റ്റേഡിയങ്ങളിൽ എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു

GCC News

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിലെ മത്സരങ്ങൾ കാണുന്നതിനായി 3404252 കാണികൾ സ്റ്റേഡിയങ്ങളിലെത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ടൂർണമെന്റ്റ് ആരംഭിച്ച 2022 നവംബർ 20 മുതൽ ഫൈനൽ മത്സരം വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

ഡിസംബർ 18-ന് നടന്ന അർജന്റീന – ഫ്രാൻസ് മത്സരം കാണുന്നതിനായി 88966 പേരാണ് ലുസൈൽ സ്റ്റേഡിയത്തിലെത്തിയത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ, ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന അർജന്റീന – മെക്സിക്കോ മത്സരം കാണുന്നതിനും 88996 പേർ എത്തിയിരുന്നു.

Source: Qatar News Agency.

ഖത്തർ ലോകകപ്പിലെ പ്രീ-ക്വാർട്ടർ മത്സരങ്ങൾ കാണുന്നതിനായി 411609 കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. ക്വാർട്ടർ മത്സരങ്ങൾ കാണുന്നതിനായി 245221 കാണികളും, സെമി-ഫൈനൽ മത്സരങ്ങൾക്ക് 157260 കാണികളും സ്റ്റേഡിയത്തിലെത്തി. അർജന്റീന – ക്രൊയേഷ്യ സെമി മത്സരത്തിന് 88966 കാണികളും, ഫ്രാൻസ് – മൊറോക്കോ മത്സരത്തിന് 68294 കാണികളും സ്റ്റേഡിയത്തിലെത്തി.

ടൂർണമെന്റിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനായി നടന്ന മൊറോക്കോ – ക്രൊയേഷ്യ മത്സരം കാണുന്നതിനായി ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ 44137 പേരാണ് എത്തിയത്.

ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിലെ 48 മത്സരങ്ങൾ കാണുന്നതിനായി ഏതാണ്ട് 2.45 ദശലക്ഷത്തിലധികം കാണികൾ എത്തിയതായി 2022 ഡിസംബർ 3-ന് നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെ ഫിഫ അറിയിച്ചിരുന്നു. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കാണാനെത്തിയ കാണികളുടെ എണ്ണം 2018-ലെ റഷ്യൻ ലോകകപ്പിലേക്കാൾ കൂടുതലാണെന്നും ഫിഫ വ്യക്തമാക്കിയിരുന്നു. 2018-ലെ റഷ്യൻ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കെത്തിയ കാണികളുടെ എണ്ണം 2.17 ദശലക്ഷമായിരുന്നു.

ലോകകപ്പ് ചരിത്രത്തിൽ സ്റ്റേഡിയത്തിലെത്തിയ കാണികളുടെ എണ്ണം കണക്കാക്കുന്ന പട്ടികയിൽ ഖത്തർ ലോകകപ്പ് മൂന്നാം സ്ഥാനം നേടി. 1994-ലെ യു എസ് എ വേൾഡ് കപ്പ് കാണുന്നതിനായി 3587538 കാണികളാണ് സ്റ്റേഡിയങ്ങളിലെത്തിയത്. 2014-ലെ ബ്രസീൽ വേൾഡ് കപ്പ് 3429873 കാണികളുടെ പങ്കാളിത്തം രേഖപ്പെടുത്തി.

Cover Image: Qatar News Agency.