ഒമാൻ: 2026-ന്റെ ആദ്യ പകുതിയിൽ 6.2 ദശലക്ഷത്തിലധികം പേർ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചു

GCC News

2026-ന്റെ ആദ്യ പകുതിയിൽ 6.2 ദശലക്ഷത്തിലധികം പേർ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചതായി ഒമാൻ അധികൃതർ അറിയിച്ചു. 2026 ഓഗസ്റ്റ് 3-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) നൽകുന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2026 ജൂൺ അവസാനം വരെ, ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പടെ ആകെ 6,276,117 പേരാണ് ഒമാനിലെ വിവിധ എയർപോർട്ടുകളിലൂടെ ഈ വർഷം സഞ്ചരിച്ചത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2025-ലെ ആദ്യ പകുതിയിൽ ആകെ 6,921,569 പേരാണ് ഒമാനിലെ എയർപോർട്ടുകൾ ഉപയോഗിച്ചത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 9.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, സലാല വിമാനത്താവളം, സൊഹാർ വിമാനത്താവളം എന്നിവ വഴി 2026 ജൂൺ അവസാനം വരെ 38,203 അന്താരാഷ്ട്ര വിമാനങ്ങളാണ് സർവീസ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 42,778 ആയിരുന്നു.

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള മൊത്തം അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകളിൽ ഈ വർഷം 8.3 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.