ഒമാൻ: പൊതു, സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് സെപ്റ്റംബർ 1 മുതൽ വാക്സിനേഷൻ നിർബന്ധമാക്കുന്നു

featured GCC News

2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയ ഏതാനം ഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 19-ന് വൈകീട്ട് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

പൊതു സമൂഹത്തിലെ സുരക്ഷ ഉറപ്പ് വരുത്തിക്കൊണ്ട് ജീവിതം സാധാരണ രീതിയിലേക്ക് തിരികെ കൊണ്ട് വരുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

2021 സെപ്റ്റംബർ 1 മുതൽ ഒമാനിൽ താഴെ പറയുന്ന ഇടങ്ങളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കുന്നതിനാണ് സുപ്രീം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്:

  • സർക്കാർ സ്ഥാപനങ്ങൾ.
  • സ്വകാര്യ സ്ഥാപനങ്ങൾ.
  • ഷോപ്പിംഗ് മാളുകൾ.
  • റെസ്റ്ററന്റുകൾ.
  • മറ്റു വാണിജ്യ സ്ഥാപനങ്ങൾ.
  • സാംസ്‌കാരിക ചടങ്ങുകൾ, കായികവിനോദങ്ങൾ, മറ്റു കൂട്ടായ പ്രവർത്തനങ്ങൾ.

ഇത്തരം ഇടങ്ങളുമായി ബന്ധപ്പെട്ട അധികാരികൾക്കായിരിക്കും ഈ തീരുമാനം നടപ്പിലാക്കുന്നതിനുള്ള ചുമതലയെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് പുറമെ, 2021 സെപ്റ്റംബർ 1 മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും എടുത്തിരിക്കണം എന്ന വ്യവസ്ഥ ഏർപ്പെടുത്തുന്നതിനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ, വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ എന്നിവ 2021 ഓഗസ്റ്റ് 21, ശനിയാഴ്ച്ച വൈകീട്ട് മുതൽ ഒഴിവാക്കുന്നതിനും ഓഗസ്റ്റ് 19-ന് വൈകീട്ട് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.