ഖത്തർ: പൊതുമാപ്പ് കാലാവധി മാർച്ച് 31-ന് അവസാനിക്കും; അവസരം ഉപയോഗപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു

featured GCC News

രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി 2022 മാർച്ച് 31-ന് അവസാനിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി. രാജ്യത്തേക്കുള്ള പ്രവാസികളുടെ എൻട്രി, എക്സിറ്റ് എന്നിവ സംബന്ധിച്ച ’21/2015′ എന്ന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടുള്ള പ്രവാസികളോട് ഈ പൊതുമാപ്പ് കാലയളവിനുള്ളിൽ ഇത്തരം ലംഘനങ്ങൾ ഒത്തുതീര്‍പ്പാക്കുന്നതിന് മന്ത്രാലയം ആഹ്വാനം ചെയ്തു.

രാജ്യത്തെ പ്രവാസികളുമായി ബന്ധപ്പെട്ട എൻട്രി ആൻഡ് എക്സിറ്റ് നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയിൽ വീഴ്ച്ചകൾ വരുത്തിയ ശേഷം ഖത്തറിൽ തുടരുന്ന തൊഴിലാളികൾക്ക് അത്തരം ലംഘനങ്ങൾ ഒത്തുതീര്‍പ്പാക്കുന്നതിനും, രേഖകൾ ഔദ്യോഗികമായി ശരിയാക്കുന്നതിനും 2022 മാർച്ച് 31 വരെ നൽകിയിട്ടുള്ള പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ഇത് സംബന്ധിച്ച വകുപ്പുകളുമായി കാലതാമസം കൂടാതെ ബന്ധപ്പെടാൻ മന്ത്രാലയം ഇത്തരം പ്രവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുമാപ്പ് കാലാവധിയുടെ അവസാന നാളുകളിൽ അനുഭവപ്പെടാനിടയുള്ള തിരക്ക് കണക്കിലെടുത്താണ് എത്രയും വേഗത്തിൽ ഈ അവസരം ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. 2021 ഒക്ടോബർ 10 മുതലാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത്തരത്തിൽ ഒരു പൊതുമാപ്പ് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയുടെ കീഴിൽ ഇതുവരെ 28476 അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.

ഖത്തറിൽ നിന്ന് നിയമപരമായി രാജ്യം വിടുന്നതിന് ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള പ്രവാസികൾക്ക്, ഇതിന് അനുമതി നൽകിക്കൊണ്ടുള്ള ട്രാവൽ പെർമിറ്റ് അനുവദിക്കുന്ന സാഹചര്യത്തിൽ, ഇത്തരം പെർമിറ്റുകൾ അനുവദിച്ച തീയതി മുതൽ പത്ത് ദിവസത്തിനുള്ളിൽ ഖത്തറിൽ നിന്ന് മടങ്ങിയിരിക്കണമെന്ന വ്യവസ്ഥ നിലനിൽക്കുന്നതായി അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.