സൗദി അറേബ്യ: ഡിസംബർ 30 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 ഡിസംബർ 30, ശനിയാഴ്ച്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2023 ഡിസംബർ 26 മുതൽ 30 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്.

മക്ക, റിയാദ്, മദീന, ഹൈൽ, അൽ ഖാസിം, തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിൽ ഈ കാലയളവിൽ സാമാന്യം ശക്തമായ മഴ, വെള്ളത്തിന്റെ കുത്തൊഴുക്ക്, മണിക്കൂറിൽ അറുപത് കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്. മക്ക, അൽ ബാഹ, തബൂക് തുടങ്ങിയ മേഖലകളിൽ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള മേഖലകൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്‌വരകൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ സൗദി സിവിൽ ഡിഫെൻസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ ജലാശയങ്ങളിൽ നീന്തുന്നത് ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

സൗദി അധികൃതർ നൽകുന്ന കാലാവസ്ഥാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കാനും പൊതുജനങ്ങളോട് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.