ബഹ്‌റൈൻ: രാജ്യത്തെ പള്ളികൾ തുറന്ന് കൊടുത്തു

Bahrain featured

2021 മാർച്ച് 11, വ്യാഴാഴ്ച്ച മുതൽ രാജ്യത്തെ പള്ളികളിൽ മുഴുവൻ പ്രാർത്ഥനാ സമയങ്ങളിലും വിശ്വാസികൾക്ക് പ്രവേശനമനുവദിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക്ക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു. മാർച്ച് 11-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

മാർച്ച് 11 മുതൽ പള്ളികൾ തുറന്ന് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും, വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള താത്‌കാലിക വിലക്കുകൾ നിലവിൽ ഒഴിവാക്കില്ലെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് പള്ളികളിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരും.

രാജ്യത്തെ സുപ്രീം കൌൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സിന്റെയും, നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്‌സിന്റെയും നിർദ്ദേശങ്ങളെത്തുടർന്നാണ് ഈ തീരുമാനം. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അധികൃതർ വ്യക്തമാക്കി. പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി പള്ളികളിലെത്തുന്നവർ പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ പള്ളികളിലേക്ക് പ്രാർത്ഥനകൾക്കും, മറ്റു മതപരമായ ചടങ്ങുകൾക്കുമായി വിശ്വാസികൾ പ്രവേശിക്കുന്നതിന് ഫെബ്രുവരി 11 മുതൽ രണ്ടാഴ്ച്ചത്തേക്ക് ബഹ്‌റൈൻ താത്‌കാലിക വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് മാർച്ച് 4 മുതൽ രാജ്യത്തെ പള്ളികൾ ഫജ്ർ, ദുഹ്ർ, അസ്ർ നമസ്കാരങ്ങൾക്കായി മന്ത്രാലയം തുറന്ന് കൊടുത്തിരുന്നു. ഈ പുതിയ തീരുമാനത്തോടെ മുഴുവൻ പ്രാർത്ഥനാ സമയങ്ങളിലും പള്ളികളിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.