സൗദി അറേബ്യ: പ്രവാസികൾക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു; പെർമിറ്റ് നിർബന്ധം

featured GCC News

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വർഷം തോറും നടപ്പിലാക്കുന്ന, മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 2022 മെയ് 26, വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. മെയ് 26 മുതൽ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് പ്രത്യേക പെർമിറ്റുകൾ നിർബന്ധമാണ്.

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണമെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗം വക്താവ് ബ്രിഗേഡിയർ ജനറൽ സമി അൽ ഷുവൈരേഖ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 2022 മെയ് 26 മുതൽ മക്കയിലേക്കുള്ള പ്രത്യേക എൻട്രി പെർമിറ്റുകൾ ലഭിച്ചിട്ടുള്ള പ്രവാസികൾക്ക് മാത്രമായിരിക്കും മക്ക നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെ സെക്യൂരിറ്റി കൺട്രോൾ സെന്ററുകളിൽ നിന്ന് ഇത്തരം പെർമിറ്റുകൾ ലഭ്യമാണെന്ന് അദ്ദേഹം അറിയിച്ചു. കൃത്യമായ പെർമിറ്റുകൾ, രേഖകൾ എന്നിവ ഇല്ലാത്ത പ്രവാസികളെയും, വാഹനങ്ങളും മക്കയുടെ കവാടങ്ങളിൽ വെച്ച് തിരിച്ചയക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മക്കയിൽ നിന്ന് ലഭിച്ചിട്ടുള്ള ഇഖാമ (റെസിഡൻസി പെർമിറ്റ്), ഉംറ പെർമിറ്റ്, ഹജ്ജ് പെർമിറ്റ്, മക്കയിലെ മക്കയിലെ പുണ്യ സ്ഥാനങ്ങളിൽ തൊഴിലെടുക്കുന്നതിനുള്ള അധികൃതരിൽ നിന്നുള്ള എൻട്രി പെർമിറ്റ് എന്നീ രേഖകളുള്ള പ്രവാസികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഈ നിയന്ത്രണം 2022-ലെ ഹജ്ജ് തീർത്ഥാടന കാലം അവസാനിക്കുന്നത് വരെ തുടരുന്നതാണ്.