ഒമാൻ: ഏതാനം വാണിജ്യ മേഖലകളിൽ ഇ-പേയ്മെന്റ് സംവിധാനം ഉപയോഗിച്ചുള്ള പണമിടപാട് സേവനങ്ങൾ നിർബന്ധമാക്കുന്നു

featured GCC News

രാജ്യത്തെ ഏതാനം വാണിജ്യ മേഖലകളിൽ ഉപഭോക്താക്കൾക്ക് ഇ-പേയ്മെന്റ് സംവിധാനം ഉപയോഗിച്ചുള്ള പണമിടപാട് സേവനങ്ങൾ നിർബന്ധമായും ലഭ്യമാക്കുന്നതിനുള്ള ഒരു തീരുമാനം ഔദ്യോഗികമായി കൈക്കൊണ്ടതായി ഒമാൻ വാണിജ്യ മന്ത്രാലയം അറിയിച്ചു. 2022 ഏപ്രിൽ 17-നാണ് ഒമാൻ വാണിജ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ, ഉപഭോക്താക്കൾക്കായി, ഇത്തരം മേഖലകളിലെ വാണിജ്യ സ്ഥാപനങ്ങളിൽ നിർബന്ധമായും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്. എന്നാൽ ഉപഭോക്താക്കൾക്ക് കറൻസി നോട്ടുകൾ ഉപയോഗിച്ച് കൊണ്ടുള്ള പണമിടപാടുകൾ നടത്തുന്നതിന് തുടർന്നും അനുമതി ഉണ്ടായിരിക്കുന്നതാണ്.

ഒമാനിൽ താഴെ പറയുന്ന വാണിജ്യ മേഖലകളിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്:

  • ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ.
  • റെസ്റ്ററന്റുകൾ, കഫെ.
  • പഴം, പച്ചക്കറി വില്പനശാലകൾ.
  • സ്വർണ്ണം, വെള്ളി എന്നിവയുടെ വ്യാപാരശാലകൾ.
  • ഇലക്ട്രോണിക്സ് സാധനങ്ങളുടെ വ്യാപാരശാലകൾ.
  • കെട്ടിട നിർമ്മാണ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ.
  • പുകയില വ്യാപാരശാലകൾ.
  • ഷോപ്പിംഗ് മാളുകൾ, ഇൻഡസ്ട്രിയൽ മേഖലകൾ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ.

ഈ തീരുമാനം സംബന്ധിച്ച വീഴ്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്ക് ചുമത്തുന്ന ശിക്ഷാ നടപടികൾ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്:

  • ഇലക്ട്രോണിക് പേയ്‌മെന്റ് സേവനം നൽകുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ 20 ദിവസത്തിനകം ഈ സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശിച്ച് കൊണ്ടുള്ള ഒരു മുന്നറിയിപ്പ് നൽകുന്നതാണ്.
  • ഇത്തരം സ്ഥാപനങ്ങൾക്ക് 100 റിയൽ പിഴ ചുമത്തുന്നതാണ്.

ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുമെന്നും, ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിന് ശേഷം ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

2022 മുതൽ രാജ്യത്തെ വാണിജ്യ മേഖലയിൽ ഇലക്ട്രോണിക് പണമിടപാട് രീതികൾ നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ 2021 ജൂലായിൽ അറിയിച്ചിരുന്നു.

ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കൾക്ക് കറൻസി ഇടപാടുകൾ നടത്തുന്നതിനും, ഇലക്ട്രോണിക് പണം ഉപയോഗിക്കുന്നതിന് പകരം കറൻസി നോട്ടുകൾ ഉപയോഗിക്കുന്നതിനും അനുവാദമുണ്ടായിരിക്കുമെന്ന് ഒമാൻ പിന്നീട് വ്യക്തമാക്കിയിരുന്നു.