അബുദാബി: വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള COVID-19 മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി

UAE

എമിറേറ്റിൽ വെച്ച് നടത്തുന്ന ഇൻഡോർ, ഔട്ഡോർ പരിപാടികൾ, വിവാഹം തുടങ്ങിയ ചടങ്ങുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള COVID-19 മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി. പുതിയ നിബന്ധനകൾ പ്രകാരം ഇത്തരം ചടങ്ങുകളിൽ പരമാവധി അനുവദനീയമായ പ്രവേശന ശേഷി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

2021 നവംബർ 27-ന് രാത്രിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന നിബന്ധനകളാണ് കമ്മിറ്റി വ്യക്തമാക്കിയിരിക്കുന്നത്:

  • ഇൻഡോർ വേദികളിൽ നടക്കുന്ന ചടങ്ങുകളിൽ പരമാവധി 80 ശതമാനം ശേഷിയിൽ പ്രവേശനം അനുവദിക്കാവുന്നതാണ്.
  • ഇൻഡോർ വേദികളിലേക്കുള്ള പ്രവേശനം അൽ ഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ്, 96 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്.
  • ഇൻഡോർ വേദികളിലെത്തുന്നവർ മാസ്ക് ധരിക്കേണ്ടതാണ്.
  • ഇൻഡോർ വേദികളിലേക്കുള്ള പ്രവേശനം ലഭിക്കുന്നതിന് EDE സ്കാനറുകൾ ഉപയോഗിച്ചുള്ള പരിശോധന നിർബന്ധമാണ്.
  • വിവാഹഹാളുകളുടെ പരമാവധി ശേഷി 60 ശതമാനമാക്കിയിട്ടുണ്ട്.
  • എന്നാൽ ഇൻഡോർ ഹാളുകളിൽ നടക്കുന്ന വിവാഹങ്ങളിൽ പരമാവധി 100 അതിഥികളെയാണ് അനുവദിക്കുന്നത്.
  • ഓപ്പൺ എയർ വേദികളിൽ നടക്കുന്ന വിവാഹങ്ങളിൽ പരമാവധി 300 പേർക്ക് പങ്കെടുക്കാം.
  • വീടുകളിൽ നടക്കുന്ന വിവാഹങ്ങളിൽ പരമാവധി 60 പേർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.