അബുദാബി: സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ കർശനമായി പാലിക്കാൻ ഡ്രൈവർമാരോട് പോലീസ് ആവശ്യപ്പെട്ടു

UAE

എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ കർശനമായി പാലിക്കാൻ മറ്റു ഡ്രൈവർമാരോട് അബുദാബി പോലീസ് ആവശ്യപ്പെട്ടു. എമിറേറ്റിലെ വിദ്യാലയങ്ങളിൽ നേരിട്ടുള്ള അധ്യയനത്തിനായി വിദ്യാർത്ഥികൾ തിരികെയെത്തിയ സാഹചര്യത്തിലാണ് അബുദാബി പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഇതിൽ വീഴ്ച്ച വരുത്തുന്ന ഡ്രൈവർമാർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. സ്‌കൂൾ ബസുകളിൽ നിന്ന് ഇറങ്ങുന്നവരും, സ്‌കൂൾ ബസുകളിലേക്ക് കയറുന്നവരുമായ വിദ്യാർത്ഥികൾക്ക് സുരക്ഷിതരായി റോഡ് മുറിച്ച് കടക്കുന്നതിനായാണ് എമിറേറ്റിലെ ബസുകളിൽ പ്രത്യേക സ്റ്റോപ്പ് സൈൻ ഏർപ്പെടുത്തിയിരിക്കുന്നത്.

വിദ്യാർത്ഥികളെ ഇറക്കുന്നതിനോ, കയറ്റുന്നതിനോ ആയി സ്‌കൂൾ ബസുകൾ റോഡിൽ നിർത്തുന്ന അവസരത്തിൽ, മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി, ബസ് ഡ്രൈവർ ഈ സ്റ്റോപ്പ് സൈൻ ഉയർത്തി വെക്കുന്നതാണ്. ഇത്തരത്തിൽ സ്റ്റോപ്പ് സൈൻ ഉയർത്തിയിട്ടുള്ള സ്‌കൂൾ ബസുകൾക്ക് ഇരുവശത്തേക്കും അഞ്ച് മീറ്റർ പരിധിയിൽ വരുന്ന എല്ലാ വാഹനങ്ങളും പൂർണ്ണമായും നിർത്തിയിടണം എന്നാണ് നിയമം.

ഈ നിയമം തെറ്റിക്കുന്ന വാഹനങ്ങൾക്ക് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 91 പ്രകാരം, 1000 ദിർഹം പിഴയും, 10 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. റോഡിൽ സ്റ്റോപ്പ് സൈൻ ഉയർത്തിയിട്ടുള്ള സ്‌കൂൾ ബസ് കാണുന്ന അവസരത്തിൽ അഞ്ച് മീറ്റർ പരിധിയിലുള്ള എല്ലാ വാഹനങ്ങളും (ഇരുവശത്തേക്കും ബാധകം) പൂർണ്ണമായും നിർത്തിയിടേണ്ടതാണെന്ന് പോലീസ് ഓർമ്മപ്പെടുത്തി.

ഈ നിയമത്തിൽ വിവിധ തരം റോഡുകളിൽ ഇത് നടപ്പിലാക്കുന്നതിന്റെ മാനദണ്ഡങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്:

  • ഇരു വശത്തേക്കും ഒറ്റവരി പാത മാത്രമുള്ള റോഡുകളിൽ സ്റ്റോപ്പ് സൈൻ ഉയർത്തിയിട്ടുള്ള സ്‌കൂൾ ബസുകൾക്ക് അഞ്ച് മീറ്റർ പരിധിയിൽ വരുന്ന ഇരുവശത്തേക്കും സഞ്ചരിക്കുന്ന വാഹനങ്ങൾ നിർത്തിയിടേണ്ടതാണ്.
  • ഇരു വശത്തേക്കും ഒന്നിലധികം വരികളുള്ള റോഡുകളിൽ സ്റ്റോപ്പ് സൈൻ ഉയർത്തിയിട്ടുള്ള സ്‌കൂൾ ബസുകൾക്ക് അഞ്ച് മീറ്റർ പരിധിയിൽ വരുന്ന അതേ ദിശയിൽ തന്നെ സഞ്ചരിക്കുന്ന വാഹനങ്ങൾ നിർത്തിയിടേണ്ടതാണ്.

എമിറേറ്റിലെ റോഡുകളിൽ സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സൈൻ കണക്കിലെടുക്കാതെ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരെ കണ്ടെത്തുന്നതിനായി ഇത്തരം ബസുകളിൽ പ്രത്യേക റഡാർ സംവിധാനം ഏർപ്പെടുത്തിയതായി അബുദാബി പോലീസ് നേരത്തെ അറിയിച്ചിരുന്നു.