ഒമാൻ: കടലിൽ മാലിന്യം തള്ളുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് മുന്നറിയിപ്പ്

featured GCC News

കടലിൽ മാലിന്യം തള്ളുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകി. 2023 ജൂലൈ 12-നാണ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് അനുസരിച്ച് ഒമാനിൽ സമുദ്ര പരിസ്ഥിതികളിൽ മാലിന്യം ഉൾപ്പടെയുള്ള വസ്തുക്കൾ തള്ളുന്നവർക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന് പുറമെ ഇത്തരക്കാർക്ക് അമ്പതിനായിരം റിയാൽ വരെ പിഴ ചുമത്തുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

ഒമാനിലെ എൻവിറോണ്മെന്റൽ പ്രൊട്ടക്ഷൻ ആൻഡ് പൊളൂഷൻ കൺട്രോൾ വ്യവസ്ഥകൾ അനുസരിച്ച് എൻവിറോണ്മെന്റ് അതോറിറ്റിയുടെ പ്രത്യേക പെർമിറ്റ് കൂടാതെ കടലിൽ മാലിന്യങ്ങളോ, മറ്റു വസ്തുക്കളോ ഉപേക്ഷിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഈ വ്യവസ്ഥകൾ പ്രകാരം ഇത്തരം നിയമലംഘനങ്ങൾക്ക് അയ്യായിരം മുതൽ അമ്പതിനായിരം റിയാൽ വരെ പിഴയും, രണ്ട് മാസം മുതൽ രണ്ട് വർഷം വരെ തടവും ശിക്ഷയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Cover Image: Pixabay.