സൗദി: ഇതുവരെ 2 ദശലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി; രാജ്യത്ത് ഉപയോഗിക്കുന്ന വാക്സിനുകൾ സുരക്ഷിതമെന്ന് ആരോഗ്യ മന്ത്രാലയം

featured GCC News

രാജ്യത്ത് ഇതുവരെ 2 ദശലക്ഷത്തിലധികം ഡോസ് COVID-19 വാക്സിൻ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യവ്യാപകമായി ഏതാണ്ട് 500 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായാണ് ഈ വാക്സിൻ കുത്തിവെപ്പുകൾ നൽകിയതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

സൗദിയിലെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന വാക്സിനുകൾ തീർത്തും സുരക്ഷിതമാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലി വ്യക്തമാക്കി. സൗദിയിൽ നിലവിൽ ഉപയോഗിക്കുന്ന ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിൻ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ച് 14-ന് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിനുകളുടെ സുരക്ഷ, സഫലത എന്നിവ സംബന്ധിച്ച് അധികൃതർ സമഗ്രമായും, തുടർച്ചയായും പരിശോധിച്ച് വരുന്നതായി അദ്ദേഹം പൊതുസമൂഹത്തിന് വ്യക്തത നൽകി. ഏതാണ്ട് 2 ദശലക്ഷത്തിലധികം ഡോസ് കുത്തിവെപ്പുകൾക്ക് ശേഷവും രാജ്യത്ത് ഇതുവരെ ഗുരുതരമായ പാർശ്വഫലങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആസ്ട്രസെനേക COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർത്തലാക്കാനുള്ള ഏതാനം യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം താത്‌കാലിക നടപടി മാത്രമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആസ്ട്രസെനേക COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്ന് ഡെൻമാർക്ക്‌, നോർവേ, ഐസ്ലാൻഡ് മുതലായ രാജ്യങ്ങൾ ഈ വാക്സിൻ കുത്തിവെപ്പുകൾ താത്‌കാലികമായി നിർത്തിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച വ്യക്തത തങ്ങളുടെ പൊതുസമൂഹത്തിന് നൽകിയത്.