മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച വരുത്തിയ 112 പേർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിൽ നടപടി

Qatar

പൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 112 പേർക്കെതിരെ നിയമ നടപടികൾ കൈക്കൊണ്ടതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി ഏർപ്പെടുത്തിയിട്ടുള്ള പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ചകൾ വരുത്തിയവർക്കെതിരെ ഖത്തറിലെ ’17/ 1990′ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് നടപടികൾ കൈക്കൊണ്ടിട്ടുള്ളത്.

കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്ത് ഖത്തറിൽ പൊതു ഇടങ്ങളിലും മറ്റും മാസ്കുകൾ നിർബന്ധമാണ്. ഇത് മറികടക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

ഇതിന് പുറമെ വാഹനങ്ങളിൽ പരമാവധി അനുവദിച്ചിട്ടുള്ള യാത്രികരുടെ എണ്ണത്തിലെ ലംഘനങ്ങൾക്ക് 10 പേർക്കെതിരെയും മന്ത്രാലയം നടപടിയെടുത്തിട്ടുണ്ട്. കാറുകൾ പോലുള്ള വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പടെ പരമാവധി 4 പേർക്ക് മാത്രമാണ് നിലവിൽ യാത്ര ചെയ്യുന്നതിന് അനുമതി നൽകിയിട്ടുള്ളത്. ഒരേ കുടുംബത്തിലെ അംഗങ്ങൾ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് മാത്രം ഈ നിയമത്തിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

COVID-19 രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ മുൻകരുതൽ നിർദ്ദേശങ്ങളും, പ്രതിരോധ നടപടികളും പാലിക്കേണ്ടത് സമൂഹ സുരക്ഷയ്ക്ക് വളരെ പ്രധാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇവ കർശനമായി പാലിക്കാൻ ആഭ്യന്തര മന്ത്രാലായം ജനങ്ങളോട് ആഹ്വനം ചെയ്‌തിട്ടുണ്ട്.