സൗദി അറേബ്യ: ഫെബ്രുവരി 17 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഫെബ്രുവരി 17, ശനിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, 2024 ഫെബ്രുവരി 17 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴ, ആലിപ്പഴം പൊഴിയൽ എന്നിവ അനുഭവപ്പെടുന്നതാണ്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

മക്ക, റിയാദ് അൽ ബാഹ, അൽ ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മഴയ്‌ക്കൊപ്പം ആലിപ്പഴം പൊഴിയുന്നതും, ശക്തമായ കാറ്റ് അനുഭവപ്പെടുന്നതുമാണ്.

ഈ പ്രദേശങ്ങളിൽ വെള്ളത്തിന്റെ പെട്ടന്നുള്ള കുത്തൊഴുക്ക്, പൊടിക്കാറ്റ് എന്നിവ അനുഭവപ്പെടാനിടയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. അസീർ, ജസാൻ, ഹൈൽ തുടങ്ങിയ പ്രദേശങ്ങളിലും സാമാന്യം ശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്.