ആദ്യ ബാച്ച് COVID-19 വാക്സിൻ സൗദിയിലെത്തി; ഒന്നരലക്ഷത്തിൽ പരം പേർ വാക്സിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കി

GCC News

സൗദിയിലെ പൗരന്മാർക്കും, നിവാസികൾക്കും COVID-19 വാക്സിൻ സൗജന്യമായി നൽകുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ച് 24 മണിക്കൂറിനകം ഏതാണ്ട് ഒന്നരലക്ഷത്തിൽ പരം പേർ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ അറിയിച്ചു. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ‘Sehhaty’ എന്ന ആപ്പിലൂടെ ഈ രെജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.

സൗദിയിലെ പ്രവാസികളും, പൗരന്മാരുമുൾപ്പടെ മുഴുവൻ പേർക്കും വാക്സിൻ സൗജന്യമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. COVID-19 വാക്സിൻ നൽകുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും അദ്ദേഹം ആഹ്വാനം ചെയ്തു. വാക്സിനേഷൻ നടപ്പിലാക്കുന്ന മുൻഗണന ക്രമത്തെക്കുറിച്ചും അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തി.

മൂന്ന് ഘട്ടങ്ങളിലായാണ് COVID-19 വാക്സിനേഷൻ സൗദിയിൽ നടപ്പിലാക്കുന്നത്. 65 വയസ്സിൽ കൂടുതൽ പ്രായമായ പൗരന്മാർ, പ്രവാസികൾ, 40-ൽ കൂടുതൽ ബോഡി മാസ് ഇൻഡക്സ് രേഖപ്പെടുത്തുന്നവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, മുൻപ് പക്ഷാഘാതം വന്നിട്ടുള്ളവർ, ആസ്തമ, പ്രമേഹം, കിഡ്‌നി പ്രശ്നങ്ങൾ തുടങ്ങിയ രണ്ടിലധികം വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നീ വിഭാഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുന്നത്.

അതേ സമയം, രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ഔദ്യോഗിക അനുമതി നൽകിയിട്ടുള്ള ഫൈസർ, ബയോ എൻ ടെക് (BioNTech) COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ഡിസംബർ 16-ന് സൗദിയിലെത്തിയതായും ഡോ. അൽ റാബിയ വ്യക്തമാക്കി. ഫൈസർ, ബയോ എൻ ടെക് COVID-19 വാക്സിനിന്നു ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ സൗദിയിലെ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നു.

അടുത്ത മൂന്ന് ദിവസത്തിനകം വാക്സിനേഷൻ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതുവരെയുള്ള പഠനങ്ങൾ പ്രകാരം ഈ വാക്സിൻ സുരക്ഷിതമാണെന്നും അദ്ദേഹം അറിയിച്ചു. രോഗബാധയേൽക്കാൻ ഏറ്റവും സാധ്യതയുള്ള ജനവിഭാഗങ്ങളിൽ ആദ്യ ഘട്ടത്തിൽ വാക്സിനേഷൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Cover Photo: Saudi MoH.