സൗദി: ഉംറ തീർത്ഥാടനം രണ്ടാം ഘട്ടം ആരംഭിച്ചു

GCC News

ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് (ഒക്ടോബർ 18, ഞായറാഴ്ച്ച) മുതൽ ആരംഭിച്ചതായി സൗദി പ്രസ് ഏജൻസി അറിയിച്ചു. രണ്ടാം ഘട്ടത്തിലെ തീർത്ഥാടനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഒക്ടോബർ 18-ന് ഗ്രാൻഡ് മോസ്കിൽ ഫജ്ർ പ്രാർത്ഥനകളായി വിശ്വാസികൾ ഒത്തുചേർന്നു.

നിലവിലെ സാഹചര്യങ്ങളും, പ്രതിരോധ മുൻകരുതൽ നടപടികളും കണക്കിലെടുത്ത് നിശ്ചയിച്ചിട്ടുള്ള, ദിനംപ്രതി 20000 തീർത്ഥാടകർ എന്ന പരമാവധി ശേഷിയുടെ 75 ശതമാനത്തോളം തീർത്ഥാടകർക്കാണ് (15000 തീർത്ഥാടകർ) രണ്ടാം ഘട്ടത്തിൽ പ്രതിദിനം ഉംറ അനുഷ്ഠിക്കുന്നതിന് അനുവാദം നൽകുന്നത്. ഇതോടൊപ്പം രണ്ടാം ഘട്ടത്തിൽ, മക്കയിലെ ഗ്രാൻഡ് മോസ്‌കിലേക്കും, പ്രവാചകന്റെ പള്ളിയിലേക്കും പ്രാർത്ഥനകൾക്കായി പ്രവേശനം അനുവദിച്ചിട്ടുണ്ട്. പ്രാർത്ഥനകൾക്കായി 40000 പേർക്കാണ് പ്രതിദിനം അനുവാദം നൽകുന്നത്.

ഒക്ടോബർ 4 മുതൽ, രാജ്യത്തിനകത്തുള്ള സൗദി പൗരന്മാരെയും, പ്രവാസികളെയും ഉൾപ്പെടുത്തി ആരംഭിച്ച തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തിൽ ദിനംപ്രതി 6000 പേർക്കാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദം നൽകിയിരുന്നത്. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് മാർച്ച് മാസത്തിൽ ഉംറ തീർത്ഥാടനം സൗദി അറേബ്യ താത്കാലികമായി നിർത്തിവെക്കുകയായിരുന്നു. സാമൂഹിക അകലം ഉൾപ്പടെയുള്ള കർശനമായ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് രണ്ടാം ഘട്ട തീർത്ഥാടനവും നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തിലും നിലവിൽ രാജ്യത്തിനകത്തുള്ള സൗദി പൗരന്മാരെയും, പ്രവാസികളെയുമാണ് തീർത്ഥാടനത്തിൽ ഉൾപ്പെടുത്തുന്നത്.

രണ്ടാം ഘട്ടത്തിൽ ഓരോ സംഘം തീർത്ഥാടകർക്കും ഉംറ ചടങ്ങുകൾക്കായി മൂന്ന് മണിക്കൂർ വീതമാണ് അനുവദിക്കുന്നത്. ഒക്ടോബർ 31 വരെ നീണ്ട് നിൽക്കുന്ന രണ്ടാം ഘട്ടത്തിൽ ഏതാണ്ട് 2.5 ലക്ഷം ഉംറ തീർത്ഥാടകർക്കാണ് പെർമിറ്റ് നൽകുന്നത്. ഇതിനു പുറമെ ഏതാണ്ട് 6 ലക്ഷം വിശ്വാസികൾക്ക് ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിനും അനുവാദം നൽകുന്നതാണ്.

രണ്ടാം ഘട്ട തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ഹജ്ജ്, ഉംറ വകുപ്പ് ഒക്ടോബർ 14-ന് ആരംഭിച്ചിരുന്നു. ഉംറ തീർത്ഥാടനത്തിനുള്ള ‘Eatmarna’ സ്മാർട്ട് ആപ്പിൽ തീർത്ഥാടന പെർമിറ്റിനൊപ്പം, ഗ്രാൻഡ് മോസ്‌ക്കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിനുള്ള പെർമിറ്റുകളും, പ്രവാചകന്റെ പള്ളിയിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിനുള്ള പെർമിറ്റുകളും ഇപ്പോൾ അധികമായി ഉൾപ്പെടുത്തിയതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.