സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ റെസിഡൻസി വിസ കാലാവധി നവംബർ 30 വരെ നീട്ടി

featured GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് കാലാവധി 2021 നവംബർ 30 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു. സെപ്റ്റംബർ 10-ന് രാത്രിയാണ് ജവാസത്ത് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സൗദിയിലേക്ക് യാത്രാവിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഇഖാമ (റെസിഡൻസി പെർമിറ്റുകൾ), എക്സിറ്റ് വിസ, റീ-എൻട്രി വിസ മുതലായവയുടെ കാലാവധി നവംബർ 30 വരെ സൗജന്യമായി നീട്ടിയതായാണ് ജവാസത്ത് അറിയിച്ചിട്ടുള്ളത്. ഇതിനു പുറമെ നിലവിൽ സൗദിയ്ക്ക് പുറത്തുള്ള വിസിറ്റ് വിസകളുടെ കാലാവധിയും നവംബർ 30 വരെ നീട്ടിയിട്ടുണ്ട്.

ഇത്തരം വിസകൾ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജവാസത്ത് സ്വയമേവ ആരംഭിച്ചതായും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള നടപടികൾ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ചേർന്ന് ജവാസത്ത് സ്വയമേവ നടപ്പിലാക്കുന്നതാണ്.

രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും നിലവിലെ സാഹചര്യങ്ങളിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളിൽ സഹായം നൽകുന്നതിനായാണ് സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് ഇത്തരം ഒരു ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ ഇത്തരം വിസകളുടെ കാലാവധി 2021 സെപ്റ്റംബർ 30 വരെ ജവാസത്ത് സൗജന്യമായി നീട്ടി നൽകിയിരുന്നു.