യു എ ഇ: സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

featured UAE

രാജ്യത്ത് സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയുള്ള മുന്നറിയിപ്പ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു. യു എ ഇയിൽ സംഘടിത ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്നുള്ള മുന്നറിയിപ്പ് പബ്ലിക് പ്രോസിക്യൂഷൻ 2022 ഏപ്രിൽ 14-ന് പുറത്തിറക്കിയ ഒരു പ്രത്യേക അറിയിപ്പിലൂടെ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

2021-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 31-ലെ ആർട്ടിക്കിൾ 476 പ്രകാരം, രണ്ടോ, അതിലധികമോ ആളുകൾ സംഘം ചേർന്ന് നടത്തുന്ന ഭിക്ഷാടനം കുറ്റകൃത്യമാണെന്നും, ഈ സംഘടിത കുറ്റകൃത്യം കൈകാര്യം ചെയ്യുന്നയാൾക്ക് ഏറ്റവും കുറഞ്ഞത് ആറ് മാസത്തെ തടവ് ശിക്ഷയും, കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഭിക്ഷാടനത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിക്കുന്നവർക്കും, ഇതിനായി വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ ആളുകളെ കൊണ്ട് വരുന്നവർക്കും ഇതേ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

ഇതേ നിയമത്തിലെ ആർട്ടിക്കിൾ 477 പ്രകാരം, സംഘടിത ഭിക്ഷാടക സംഘങ്ങളുടെ ഭാഗമായി ഭിക്ഷാടനം നടത്തുന്നവർക്ക് 5000 ദിർഹം പിഴയും, മൂന്ന് മാസം വരെ തടവും ശിക്ഷയായി ലഭിക്കുന്നതാണെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. സ്വന്തം സംരക്ഷണത്തിലുള്ള വ്യക്തികളെ ഇത്തരം പ്രവർത്തനങ്ങൾക്കായി രക്ഷിതാക്കളും മറ്റും ദുരുപയോഗം ചെയ്യുന്ന അവസരത്തിലും ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സംഘടിത ഭിക്ഷാടനം ആറ് മാസം തടവും, ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അബുദാബി പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

WAM