കൈരളി കരകൗശല കൈത്തറി വിപണനമേളയ്ക്ക് തുടക്കമായി

Business

കൊച്ചി:  കരകൗശല തൊഴിലാളികളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമിട്ടുകൊണ്ട് കരകൗശല വികസന കോർപ്പറേഷന്റെ എറണാകുളം ശാഖയായ കൈരളിയുടെ വിപണന മേളയ്ക്ക് തുടക്കമായി. ടി.ജെ വിനോദ് എംഎൽഎ മേള ഉദ്ഘാടനം ചെയ്തു. എറണാകുളം ദിവാൻസ് റോഡിലുള്ള വിമന്‍സ് അസോസിയേഷൻ ഹാളിലാണ് മേള നടക്കുന്നത്.

കരകൗശല ഉൽപ്പന്നങ്ങളായ ഈട്ടിത്തടിയിലെ ആനകൾ, ഈട്ടിയിലും കുമ്പിൾ തടിയിലും തീർത്ത വിവിധതരം ശില്പങ്ങൾ, പിച്ചളയിലും ഓടിലുമുള്ള ഗൃഹാലങ്കാര വസ്തുക്കൾ, നെട്ടൂർ പെട്ടി, ആറൻമുള കണ്ണാടി തുടങ്ങി തനതായ കേരളീയ ഉൽപ്പന്നങ്ങൾ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ കരകൗശല മേഖലയിലെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളായ ശാന്തിനികേതൻ ബാഗുകൾ, ഘോഷയാർ ലെയ്സ് വർക്കുകൾ, കോൽഹപുരി ചെരുപ്പുകൾ, ഗ്ലാസ് വർക്ക് ചെയ്ത മിഡി ടോപ്, മധ്യപ്രദേശിൽ നിന്നും ചന്ദേരി മഹേശ്വരി സാരികൾ, മധുര സാരികൾ, ഹൈദരബാദ് സാരികൾ, ലക്നൗ ചിക്കൻ വർക്ക് ചെയ്ത് തുണിത്തരങ്ങൾ, ജൂട്ട് , കേരളത്തിലെ മൺപാത്ര ഉൽപ്പന്നങ്ങൾ, മുത്ത്, പവിഴം, മരതകം മുതലായവയിൽ തീർത്ത ആഭരണങ്ങൾ, രാജസ്ഥാൻ ബെഡ്ഷീറ്റുകൾ, കണ്ണൂർ കൈത്തറി, മുള, ഈറ്റ ഉൽപ്പന്നങ്ങൾ, നവധാന്യ ഗണപതികൾ, തുളസി മാലകൾ, ഖാദി ഷർട്ടുകൾ തുടങ്ങിയ കരകൗശല കൈത്തറി വസ്തുക്കൾ ഒരുമിച്ച് കാണാനും സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് മേള സൃഷ്ടിക്കുന്നത്.

ഇന്ത്യൻ ഓവർസീസ് ബാങ്ക് ചീഫ്  റീജിയണൽ ജനറൽ മാനേജർ എം നാരായണൻ നായർ,  കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ കെ. വി.പി.കൃഷ്ണകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.