സൗദി: ഏതാനം പ്രവർത്തനമേഖലകളിലെ ജീവനക്കാർക്ക് COVID-19 വാക്സിൻ നിർബന്ധമാക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു

featured GCC News

സൗദിയിലെ ഭക്ഷണശാലകൾ ഉൾപ്പടെയുള്ള അഞ്ച് പ്രധാന പ്രവർത്തനമേഖലകളിലെ മുഴുവൻ ജീവനക്കാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർബന്ധമാക്കുന്നതിനുള്ള തീരുമാനം 2021 മെയ് 13, വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നു. ഏതാനം പ്രവർത്തനമേഖലകളിലെ ജീവനക്കാർക്ക് ഈദുൽ ഫിത്റിലെ ആദ്യ ദിനം മുതൽ COVID-19 വാക്സിൻ കുത്തിവെപ്പ് നിർബന്ധമായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് മാർച്ച് മാസത്തിൽ അറിയിച്ചിരുന്നു.

ഈ തീരുമാനമാണ് മെയ് 13 മുതൽ പ്രാബല്യത്തിൽ വന്നിട്ടുള്ളത്. പൊതുസമൂഹത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനും, കൊറോണ വൈറസ് വ്യാപനം തടയുന്നതിനുമായാണ് ഈ തീരുമാനം.

ഈ തീരുമാനം താഴെ പറയുന്ന പ്രവർത്തന മേഖലകളിലെ ജീവനക്കാർക്കാണ് ബാധകമാക്കിയിട്ടുള്ളത്

  • റെസ്റ്ററന്റുകൾ.
  • കഫെ.
  • മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങൾ.
  • സലൂൺ, ബാർബർ ഷോപ്പ്.
  • സ്ത്രീകൾക്കുള്ള ബ്യൂട്ടി പാർലർ.

മെയ് 13-ന് ശേഷം വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത, മുകളിൽ പറഞ്ഞിട്ടുള്ള പ്രവർത്തന മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും തൊഴിലിടങ്ങളിൽ പ്രവേശിക്കുന്നതിന് ഓരോ ഏഴ് ദിവസം തോറും PCR ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന ജീവനക്കാർക്കാണ് തൊഴിലിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിന്റെ ചെലവ് ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്ന് ഈടാക്കുന്നതാണ്.

മെയ് 13 മുതൽ രാജ്യത്തെ പൊതുഗതാഗത മേഖലയിലെ മുഴുവൻ ജീവനക്കാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർബന്ധമാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. പൊതുഗതാഗത സംവിധാനങ്ങളായ ബസ്, ട്രെയിൻ എന്നിവയിലെ ഡ്രൈവർമാർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് ഈ തീരുമാനം ബാധകമാണ്. സൗദിയിലെ ഹെൽത്ത് സെന്ററുകൾ, ജിം, സ്പോർട്സ് സെന്ററുകൾ എന്നിവയിലെ ജീവനക്കാർക്കും വാക്സിൻ നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Cover Photo: Saudi Press Agency.